തിരുവനന്തപുരം: ലോകായുക്തയെ തള്ളിപ്പറയുന്നത് രാഷ്ട്രീയ തിരിച്ചടിയായി ഭാവിയിൽ മാറുമെന്ന വിലയിരുത്തലിൽ സിപിഎം. ഭരണ തുടർച്ച നഷ്ടപ്പെട്ട് പ്രതിപക്ഷത്ത് ഇരുന്നാൽ പിന്നീട് അധികാരത്തിൽ എത്തുന്ന സർക്കാരിനെ ലോകായുക്ത വിമർശിച്ചാലും അതിനെ ഉയർത്തി പ്രക്ഷോഭം നടത്താനാവാത്ത സാഹചര്യം ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകായുക്ത വിധി അതേപടി തള്ളി മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കാനില്ല എന്ന നിലപാടിലേക്ക് സിപിഎം എത്തുകയാണ്. എന്നാൽ ഹൈക്കോടതിയെ സമീപിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം പാർട്ടി അംഗീകരിക്കുന്നു. ഹൈക്കോടതി സ്റ്റേ അനുവദിച്ചാൽ പോലും രാജി വേണ്ട എന്ന തീരുമാനം എടുത്തിട്ടില്ലെന്നു സിപിഎം കേന്ദ്രങ്ങൾ വ്യക്തമാക്കി.

നിലവിൽ സിപിഎമ്മിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അന്തിമ വാക്ക്. അതുകൊണ്ട് തന്നെ ജലീലിന്റെ കാര്യത്തിലും തീരുമാനം പിണറായി തന്നെ എടുക്കും. എന്നാൽ അധികാര തുടർച്ച ഉണ്ടായില്ലെങ്കിൽ അധികാരം മാറി മറിയും. അപ്പോൾ ഇതടക്കം പിണറായിയ്‌ക്കെതിരെ വിമർശനമായി എത്തും. അതുകൊണ്ട് തന്നെ ജലീലിന്റെ കാര്യത്തിൽ കൂട്ടായ തീരുമാനത്തിനാണ് പിണറായിക്കും താൽപ്പര്യം. അങ്ങനെ വന്നാൽ ജലീൽ പുറത്താകും. ഭരണതുടർച്ചയിലും ഇനി ജലീലിന് മന്ത്രിസ്ഥാനം നൽകില്ലെന്നാണ് സൂചന.

ജലീലിനെ വഴിവിട്ടു സംരക്ഷിക്കേണ്ട കാര്യമില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായമാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ വാക്കുകളിൽ മറ നീക്കിയത്. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നു തന്നെ ബേബി വെളിപ്പെടുത്തി. ലോകായുക്ത വിധിയെ തന്നെ ചോദ്യം ചെയ്തുള്ള മന്ത്രി എ.കെ. ബാലന്റെ വാദമുഖങ്ങൾ ബേബി തള്ളി. അതു നിയമമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും പാർട്ടിയുടേതല്ലെന്നും പറഞ്ഞു. ഇതോടെ ബേബിയുടെ നിലപാട് ജലീലിന് എതിരാണെന്ന വാദം ശക്തമായി. സാമന ചിന്താഗതിക്കാരാണ് പാർട്ടിയിൽ കൂടുതലും. എന്നാൽ പിണറായിയെ എതിർക്കാൻ അവർക്ക് തൽകാലം താൽപ്പര്യമില്ല. അതുകൊണ്ട് മിണ്ടാതിരിക്കുന്നുവെന്ന് മാത്രം.

അഴിമതി, സ്വജനപക്ഷപാതം, ലോകായുക്ത എന്നിവയെക്കുറിച്ച് സിപിഎമ്മിന്റെ അടിസ്ഥാന നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ജലീലിനു നൽകുന്ന സംരക്ഷണം എന്ന പ്രശ്‌നം പാർട്ടിക്കു മുന്നിലുണ്ട്. സർക്കാരിന്റെ കാലാവധി ഏതാണ്ടു തീർന്ന സാഹചര്യത്തിൽ രാജി പ്രയാസമുള്ള കാര്യമല്ലല്ലോ എന്നു പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഉത്തരവിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യേണ്ടി വരും. ആ സാങ്കേതികത്വം പൂർത്തീകരിക്കും. ഹൈക്കോടതിയും കനിഞ്ഞില്ലെങ്കിൽ പിന്നെ രാജി അല്ലാതെ വേറെ വഴിയില്ലാതെ വരും. സ്റ്റേ ചെയ്താൽ ധാർമികതയുടെ പേരിൽ എന്നിട്ടും രാജിവച്ചു എന്ന പ്രഖ്യാപനം ജലീൽ നടത്താനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഭരണ തുടർച്ചയുണ്ടായാലും ഹൈക്കോടതിയിലെ വിധിയാകും കാര്യങ്ങൾ നിശ്ചയിക്കുക.

പാർട്ടിയോ മന്ത്രിയോ ഈ കേസ് ഗൗരവത്തിൽ എടുത്തിരുന്നില്ല. തന്റെ ഭാഗം അവതരിപ്പിക്കുന്നതിൽ ജലീലിനു വീഴ്ച സംഭവിച്ചു. കേസിനെ അദ്ദേഹം സമീപിച്ച രീതിയിൽ തന്നെ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഹൈക്കോടതിയിൽ അത് ഉണ്ടാകില്ലെന്നും സ്റ്റേ അനുവദിക്കുമെന്നുമുള്ള വിശ്വാസമാണ് അദ്ദേഹം പാർട്ടിയോടു പ്രകടിപ്പിച്ചത്. അതിനുള്ള സാവകാശമാണു നൽകിയിരിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ബന്ധുനിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ജലീൽ കുറ്റക്കാരനെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും വഴി ജലീൽ സത്യപ്രതിജ്ഞ ലംഘനവം നടത്തിയതായി ലോകായുക്ത ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹരുൺ ഉൽ റഷീദും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ജലീലിന്റെ ജേഷ്ഠന്റെ മകൻ കെടി അദീപിനെ ന്യൂനപക്ഷ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി നിയമിച്ചത് യോഗ്യതകളിൽ ഇളവ് നൽകിയാണെന്നും സ്വജനപക്ഷപാതം കാണിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നൽകിയ പരാതിയിലാണ് വിധി. വിവാദം ഉടലെടുത്തപ്പോൾ തന്നെ കെടി അദീപ് സ്ഥാനം രാജിവച്ചിരുന്നു.

അദീപിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. നിയമനത്തിനുള്ള യോഗ്യതയിൽ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ അദീപ് അഭിമുഖത്തിൽ ഹാജരായിരുന്നില്ല. പിന്നീട് ഈ തസ്തികയ്ക്ക് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു. യോഗ്യതയിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ പൊതുഭരണ സെക്രട്ടറിക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

2013 ജൂൺ 29നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്പെഷ്യലൈസേഷനുള്ള എം.ബി.എ അല്ലെങ്കിൽ സി.എസ്/സി.എ/ഐ.സി.ഡബ്ല്യു.എ.ഐ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ്. ഇത് തിരുത്തി ബിരുദവും മാർക്കറ്റിങ് ആൻഡ് ഫിനാൻസിൽ സ്പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കിൽ എച്ച്.ആർ./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എ.യും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് ജലീൽ ആവശ്യപ്പെട്ടത്. ഇത് അദീപിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.