തിരുവനന്തപുരം: ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തെന്ന കെ.ടി.ജലീൽ എംഎൽഎയുടെ ആരോപണം തള്ളി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇഡി ചില കാര്യങ്ങളിൽ വ്യക്തത തേടിയതാണെന്നും പാർട്ടി പത്രത്തിന്റെ അക്കൗണ്ടിൽ വന്ന പണത്തിനു പാലാരിവട്ടവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളെയും കുടുംബത്തെയും പി കെ കുഞ്ഞാലിക്കുട്ടി ചതിച്ചു എന്ന ആരോപണവുമായി രംഗത്ത് എത്തിയ കെടി ജലീലിന് മറുപടി നൽകാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജലീൽ ഉയർത്തിയ ആരോപണങ്ങൾക്ക് മുസ്ലിം ലീഗിലെ ആരെങ്കിലും മറുപടി പറയുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. കെടി ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടി ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ ഇഡി അയച്ച നോട്ടിസിന്റെ പകർപ്പ് കെ.ടി.ജലീൽ പുറത്തു വിട്ടിരുന്നു. മുസ്ലിം ലീഗിനെയും ലീഗിന്റെ സ്ഥാപനങ്ങളെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സംവിധാനമായി കുഞ്ഞാലിക്കുട്ടി മാറ്റിയെന്നും വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഇതിനു ഒത്താശ ചെയ്തതെന്നും ജലീൽ ആരോപിച്ചിരുന്നു.

പാലാരിവട്ടം അഴിമതിപ്പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലെത്തിയതിനു പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും എന്നാൽ ഒന്നുമറിയാത്ത ഹൈദരലി ശിഹാബ് തങ്ങൾക്കാണ് ഇഡി ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്നുമായിരുന്നു കെടി ജലീലിന്റെ ആരോപണം. വാർത്താ സമ്മേളനത്തിലായിരുന്നു കെ ടി ജലീൽ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യമിട്ട് രംഗത്ത് എത്തിയത്.

മുസ്ലിം സമുദായത്തെയും ലീഗിനെയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചന്ദ്രിക ഇപ്പോൾ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയെപ്പോലെയാണെന്നും കെടി ജലീൽ ആരോപിച്ചു. കൊടിയ വഞ്ചനയാണ് പാണക്കാട് തങ്ങളോടും തങ്ങൾ കുടുംബത്തോടും പികെ കുഞ്ഞാലിക്കുട്ടി ചെയ്തുകൊണ്ടിരിക്കുന്നതെന്നും കെടി ജലീൽ ചൂണ്ടിക്കാട്ടി.

കുഞ്ഞാലിക്കുട്ടി സുഖമായി ഇവിടെ സഭയിൽ വന്നു കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ നടത്തിയയാൾ ഇവിടെ സുഖമായി കഴിയുന്നു. എന്നാൽ ഇതിലൊന്നും മനസ്സാവാചാ കർമ്മണാ ഒരു ബന്ധവുമില്ലാത്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്വേഷണത്തെ നേരിടുകയാണ്. അദ്ദേഹത്തിനാണ് നോട്ടീസ് പോവുന്നത്.

ഇത് തങ്ങളെയും തങ്ങൾ കുടുംബത്തെയും സ്നേഹിക്കുന്നവർക്കും ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് വലിയ വേദനയുണ്ടാക്കുന്നതാണ് എന്നും കെടി ജലീൽ ആരോപിച്ചിരുന്നു.