കണ്ണൂർ: കേരളാ അതിർത്തിയിൽ പിടിമുറുക്കി കർണാടക സർക്കാർ. അതിർത്തിയിൽ കോവിഡ് പരിശോധനയ്ക്കു പുറമേ സ്ഥിരം വാഹന പരിശോധന ഏർപ്പെടുത്തുന്നതിന് നീക്കം തുടങ്ങി. വാരാന്ത്യ ലോക് ഡൗണിൽ ഇളവു വരുത്തിയതിനു ശേഷം മാക്കൂട്ടം ചെക്ക് പോസ്റ്റിൽ സ്ഥിരം സംവിധാനമേർപ്പെടുത്താൻ കുടക് ഭരണകൂടം തീരുമാനിക്കുകയായിരുന്നു ഇതിന്റെ ഭാഗമായി

ഇരിട്ടി-വിരാജ്‌പേട്ട അന്തർ സംസ്ഥാനപാതയിൽ മാക്കൂട്ടത്ത് വാഹന പരിശോധനയ്ക്കും കോവിഡ് പരിശോധനയ്ക്കുമായി ഏർപ്പെടുത്തിയ സ്ഥിരം സംവിധാനം അടുത്ത ആഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. മാക്കൂട്ടം വനംവകുപ്പ് ചെക് പോസ്റ്റിന് സമീപം കൺടെയ്നർ സംവിധാനത്തിലുള്ള ഓഫീസാണ് പ്രവർത്തിക്കുക. ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.

ഇപ്പോൾ ചെക് പോസ്റ്റിന് സമീപം സ്ഥാപിച്ച കോവിഡ് സർട്ടിഫിക്കറ്റ് പരിശോധനാകേന്ദ്രം പുതിയ ഓഫീസിലേക്ക് മാറ്റാനാണ് തീരുമാനം. ഭാവിയിൽ വാഹന പരിശോധനയ്ക്കുള്ള സ്ഥിരംസംവിധാനമായി ഇതിനെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായാണ് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നിരീക്ഷണ ക്യാമറകൾ മടിക്കേരി അസി. കമ്മിഷണർ ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് പരിശോധനയുടെ മറവിൽ ഇപ്പോഴത്തെ താത്കാലിക ചെക് പോസ്റ്റ് കേന്ദ്രീകരിച്ച് ചില സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായുള്ള പരാതികൾ ഉയർന്നിരുന്നു. നേരത്തേ, ചുരം റോഡിൽ വാഹനഗതാഗതം പൂർണമായും നിരോധിച്ച സമയത്ത് മാക്കൂട്ടം ചെക് പോസ്റ്റ് വഴി പണം വാങ്ങി ചില ഉദ്യോഗസ്ഥർ വാഹനം കടത്തിവിട്ടിരുന്നു. ഇത് പരാതിയായി ജില്ലാ ഭരണ കൂടത്തിന്റെ ശ്രദ്ധയിൽപ്പെടുകയും ചെക് പോസ്റ്റിൽ ചുമതലയുണ്ടായിരുന്ന രണ്ട് ജീവനക്കാരെ മടിക്കേരി കളക്ടർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോൾ മാക്കൂട്ടം ചുരംപാതയിൽ കർണാടക മോട്ടോർവാഹനവകുപ്പിന്റെ പരിശോധനാ സംവിധാനങ്ങൾ ഒന്നുമില്ല. വനത്തിനുള്ളിലൂടെയുള്ള പാതയായതിനാൽ മാക്കൂട്ടത്തും പെരുമ്പാടിയിലും വനംവകുപ്പിന്റെ ചെക് പോസ്റ്റാണ് പ്രവർത്തിക്കുന്നത്. നിരവധി ചരക്കുവാഹനങ്ങളും യാത്രാവാഹനങ്ങളും അതിർത്തി കടന്ന് പ്രവേശിക്കുന്ന മേഖലയിൽ വാഹനപരിശോധനയ്ക്കുള്ള സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം നേരത്തേയും ഉണ്ടായിരുന്നു.

ഇപ്പോൾ കോവിഡ് പരിശോധനയുടെ പേരിൽ തുടങ്ങുന്ന പരിശോധനാസംവിധാനം വൈകാതെ വാഹനപരിശോധനാ സംവിധാനമാക്കി മാറ്റുമെന്നാണ് സൂചന.