കോഴിക്കോട് : ബിജെപിയിൽ സീറ്റ് ഉറപ്പിച്ചത് കുമ്മനം രാജശേഖരൻ മാത്രം. നേമത്ത് കുമ്മനം തന്നെ സ്ഥാനാർത്ഥിയാകും. ആർഎസ്എസ് നേതൃത്വത്തിന്റെ പ്രത്യേക താൽപ്പര്യമാണ് ഇതിന് കാരണം. സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിലാണ്. ഇതിനു മുൻപ് സ്ഥാനാർത്ഥി നിർണയ പ്രക്രിയ പൂർത്തിയാക്കും. ദേശീയ നേതൃത്വം ബംഗളൂരുവിലെ ഒരു ഏജൻസിയെ ഉപയോഗിച്ച് അഭിപ്രായ സർവേ നടത്തുന്നുണ്ട്. അതിന് ശേഷമേ അന്തിമ തീരുമാനങ്ങൾ ഉണ്ടാകൂ.

സുരേഷ് ഗോപി, കൃഷ്ണകുമാർ, , ശ്രീശാന്ത് എന്നിവരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഒരു മണ്ഡലത്തിലേക്കാണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. കാട്ടാക്കട, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് കൃഷ്ണകുമാർ പരിഗണിക്കുന്നു. വട്ടിയൂർക്കാവിൽ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും. തൃശൂരിലും കൊല്ലത്തും സുരേഷ് ഗോപി സജീവ പരിഗണനാ പട്ടികയിലുണ്ട്. തൃപ്പുണ്ണിത്തുറയിൽ ശ്രീശാന്തും സ്ഥാനാർത്ഥിയാകാൻ സാധ്യത ഏറെയാണ്.

പാർട്ടി സംസ്ഥാനത്തുനിന്നു നൽകുന്ന സ്ഥാനാർത്ഥി പട്ടികയിലുള്ളവരുടെ വിജയസാധ്യത ബംഗ്‌ളൂരുവിലെ ഏജൻസി പഠിക്കും. ഇതിനുശേഷമേ പാർലമെന്റ് ബോർഡ് പരിഗണിക്കുകയുള്ളൂ. എല്ലാ ജില്ലയിലും ഗ്ലാമർ താരങ്ങൾ വേണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും കുമ്മനത്തിലും സുരേഷ് ഗോപിക്കും കൂടുതൽ വിജയ സാധ്യത ബിജെപി കാണുന്നുണ്ട്. തിരുവനന്തപുരത്ത് നേമത്തിന് പുറമേ വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും വർക്കലയിലും കാട്ടക്കടയിലും മികച്ച സ്ഥാനാർത്ഥികൾ എത്തും.

കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ തവണ മത്സരിച്ചത് കഴക്കൂട്ടത്താണ്. ഇത്തവണ മുരളീധരൻ മത്സരിക്കില്ലെന്നാണ് സൂചന. കേന്ദ്ര മന്ത്രിയും എംപിയുമായ പശ്ചാത്തലത്തിലാണ് ഇത്. എന്നാൽ അൽഫോൻസ് കണ്ണന്താനം, എപി അബ്ദുള്ളകുട്ടി തുടങ്ങിയ ദേശീയ നേതൃത്വത്തിലെ പ്രമുഖർക്ക് മത്സരിക്കേണ്ടി വരും. ചെങ്ങന്നൂരിൽ ആർഎസ്എസ് താത്വികാചാര്യനായ ബാലശങ്കറിനെ പരിഗണിക്കാനും സാധ്യതയുണ്ട്. മിസോറാം ഗവർണ്ണറായ പിഎസ് ശ്രീധരൻ പിള്ളയേയും നിയമസഭയിൽ മത്സരിപ്പിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ എല്ലാ സാധ്യതകളും പരിഗണിക്കും.

ബംഗളൂരുവിലെ ഏജൻസിയുടെ സർവ്വേയാകും നിർണ്ണായകം. മുൻ ഡിജിപി ടിപി സെൻകുമാർ, ജേക്കബ് തോമസ്, ഐ എസ് ആർ ഒ മുൻ ചെർമാൻ മാധവൻ നായർ തുടങ്ങിയവരുടെ സാധ്യതയും പരിശോധിക്കും. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പികെ കൃഷ്ണദാസും ബിജെപി സ്ഥാനാർത്ഥികളായി മത്സരിക്കും എ്ന്ന സൂചനകൾ മാത്രമാണ് ബിജെപി കേന്ദ്രങ്ങളും ഈ ഘട്ടത്തിൽ നൽകുന്നത്. തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് കൃഷ്ണദാസ് ഇന്ന് മുതൽ താമസം മാറും. നേമത്ത് കുമ്മനവും വീടെടുത്തിട്ടുണ്ട്. കെ.സുരേന്ദ്രൻ മത്സരിക്കുന്നതിൽ കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

2016 തെരഞ്ഞടുപ്പിന് ശേഷവും കൃഷ്ണദാസ് കാട്ടക്കടയിൽ സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് രാജഗോപാലിന് പകരക്കാരനായാണ് കുമ്മനം രാജശേഖരൻ എത്തുന്നത്. കരമനയ്ക്ക് സമീപത്തുള്ള വാടകവീടാണ് കുമ്മനത്തിനായി കണ്ടെത്തിയത്. തദ്ദേശതെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതത്തിൽ മുന്നിലെത്തിയ നേമം ബിജെപി നേതാക്കളെല്ലാം മോഹിക്കുന്ന സീറ്റാണ്. എന്നാൽ ആർഎസ്എസിന്റെ ശക്തമായ പിന്തുണയുടെ ബലത്തിൽ ഇവിടെ കുമ്മനം സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു. എ പ്ലസ് മണ്ഡലമായി ബിജെപി വിലയിരുത്തിയ വട്ടിയൂർകാവിലും മികച്ച സ്ഥാനാർത്ഥിയെത്തും.

തിരുവനന്തപുരം സെൻട്രലിൽ സുരേഷ് ഗോപി അല്ലെങ്കിൽ എസ് സുരേഷ് അല്ലെങ്കിൽ നടൻ കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ വി മുരളീധരൻ ഇറങ്ങിയ കഴക്കൂട്ടത്ത് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നു. പക്ഷെ സംസ്ഥാന പ്രസിഡണ്ട് മത്സരിക്കണമോ വേണ്ടയോ എന്നതിൽ കേന്ദ്ര നേതൃത്വമായിരിക്കും തീരുമാനമെടുക്കുക. കോഴിക്കോട് നോർത്തിൽ എംടി രമേശിനും മഞ്ചേശ്വരത്ത് ശ്രീകാന്തിനുമാണ് മുൻതൂക്കം.

പാലക്കാട്, തൃശ്ശൂർ സീറ്റുകളിലേക്ക് പാർട്ടി സന്ദീപ് വാര്യരെ പരിഗണിക്കുന്നു. ബംഗളൂരുവിലെ ഏജൻസിയുടെ സർവ്വേ പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായാകും തീരുമാനം എടുക്കുക.