തിരുവനന്തപുരം: പെട്രോൾ വില രാജ്യത്ത് സെഞ്ച്വറി അടിക്കുമ്പോൾ കേരളത്തിൽ അടക്കം കടുത്ത രോഷം ഉയരുകയാണ്. പാചകവാതക വില വർധന കൂടി ശക്തമാകുമ്പോൾ ബിജെപി കേരളത്തിൽ അടക്കം പ്രതിരോധത്തിലാകുന്ന അവസ്ഥയുമാണ്. ഇതിനിടെയാണ് മോഹന വാഗ്ദാനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തുവന്നത്. കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ 60 രൂപയ്ക്ക് പെട്രോളും ഡീസലും നൽകുമെന്നാണ് കുമ്മനത്തിന്റെ വാഗ്ദാനം.

ബിജെപിക്ക് കേരള ഭരണം ലഭിച്ചാൽ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരും. ആഗോളതലത്തിലുള്ള വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് വില വ്യത്യാസം വരുന്നതെന്നും മുൻ മിസോറാം ഗവർണർ വാർത്താസമ്മേളനത്തിനിടെ പ്രതികരിച്ചു. ഇന്ധനലവിലവർധന കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. ബിജെപി വളരെ വ്യക്തമായി പറയുന്നു. അധികാരം കിട്ടിയാൽ തീർച്ചയായും ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, ഏതാണ്ട് 60 രൂപയാണ് കണക്കുകൂട്ടിയപ്പോൾ മനസിലായത്.

പെട്രോളിലും ഡീസലിലും കേന്ദ്രത്തിന്റെ നികുതി വളരെ തുച്ഛമാണ്. 19 ശതമാനം മാത്രമാണെന്നും കുമ്മനം ആരോപിച്ചു. അതിൽ കൂടുതൽ കേന്ദ്ര സർക്കാർ ഈടാക്കുന്നുണ്ടെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ തിരിച്ചുകൊടുക്കുന്നുണ്ടെന്ന് കുമ്മനം പറഞ്ഞു. ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു കഴിഞ്ഞു. സംസ്ഥാനങ്ങൾ തയ്യാറായാൽ നടപ്പിലാക്കും. പക്ഷെ, കേരള സർക്കാർ തയ്യാറാകുന്നില്ല. സിപിഐഎമ്മും കോൺഗ്രസും അഭിപ്രായം പറയാൻ മടിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

കുമ്മനത്തിന്റെ വാക്കുകൾ ഇങ്ങനെ:

''ഇന്ധന വിലവർധന ദേശീയ വിഷയമാണ്. അത് സംബന്ധിച്ച് കേന്ദ്ര സർക്കാരാണ് അഭിപ്രായം പറയേണ്ടത്. വില കൂട്ടേണ്ട സാഹചര്യം ഉണ്ടായതുകൊണ്ടായിരിക്കും. ബിജെപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണം. അതേക്കുറിച്ച് എന്തുകൊണ്ടാണ് സിപിഐഎമ്മും കോൺഗ്രസും അഭിപ്രായം പറയാത്തത്. കേരളത്തിൽ ഒരു കാരണവശാലും ഇന്ധനവിലയിൽ ജിഎസ്ടി ഏർപ്പെടുത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത് എന്തുകൊണ്ടാണ്. ആഗോളതലത്തിലുള്ള വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് ഈ വില വ്യത്യാസം വരുന്നത്.

കേരളത്തിൽ ജിഎസ്ടി നടപ്പിലാക്കാൻ എന്താണ് ബുദ്ധിമുട്ട്? ബിജെപി വളരെ വ്യക്തമായി പറയുന്നു. അധികാരം കിട്ടിയാൽ തീർച്ചയായും ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, ഏതാണ്ട് 60 രൂപയാണ് കണക്കുകൂട്ടിയപ്പോൾ മനസിലായത്. ആഗോള തലത്തിൽ വില കുറഞ്ഞ സമയത്ത് കുറച്ചിട്ടുണ്ട്. അതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്, എന്തുകൊണ്ടാണ് ജിഎസ്ടി നടപ്പിലാക്കാത്തത്? നികുതിയിനത്തിൽ കിട്ടുന്ന വരുമാനം വെട്ടിക്കുറയ്ക്കാമെന്ന് എന്തുകൊണ്ട് കേരള സർക്കാർ തന്റേടത്തോടെ പറയുന്നില്ല? അസം ഗവൺമെന്റ് അവർക്ക് കിട്ടിക്കൊണ്ടിരുന്ന സംസ്ഥാന വിഹിതം വെട്ടിക്കുറച്ചല്ലോ? അങ്ങനെ അവർ വിലക്കയറ്റത്തെ പ്രതിരോധിച്ചു. അത് എന്തുകൊണ്ട് കേരള സർക്കാരിന് ചെയ്തുകൂടാ. വിലക്കയറ്റത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്നത് ആത്മാർത്ഥതയോടെയാണെങ്കിൽ, ജനങ്ങളോട് പ്രതിബദ്ധത വ്യക്തമാക്കുന്ന നിലപാടാണെങ്കിൽ ജിഎസ്ടിയിലേക്ക് പെട്രോളിനെ ഉൾപ്പെടുത്താമെന്ന് പറയുകയാണ് വേണ്ടത്. കേന്ദ്രത്തിന്റെ നികുതി വളരെ തുച്ഛമാണ്. 19 ശതമാനമാണ്. കേന്ദ്ര സർക്കാർ തിരിച്ചുകൊടുക്കുന്നുണ്ട്. ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു കഴിഞ്ഞു. സംസ്ഥാനങ്ങൾ തയ്യാറായാൽ നടപ്പിലാക്കും. ജനങ്ങൾക്ക് സഹായകരമാകുന്ന വ്യക്തമായ പരിഹാരമാണിത്.'