കൊച്ചി: കർദിനാൾ ആലഞ്ചേരിയുടെ സർക്കുലർ പരസ്യമായി കത്തിച്ച് അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ പ്രതിഷേധം. സിനഡ് തീരുമാനം അടിച്ചേൽപ്പിക്കാനുള്ള കർദിനാൾ ആലഞ്ചേരിയുടെ ആഹ്വാനം എറണാകുളം അതിരൂപതയിലെ വൈദിക സമ്മേളനം ഏകകണ്ഠമായി തള്ളിയിരുന്നു. ഇത് ഇന്ന് പള്ളികളിലും പ്രതിഫലിച്ചു.

കേരളത്തിലെ ഏറ്റവും വലിയ കത്തോലിക്ക സഭയായ സീറോ മലബാർ സഭയിലെ ആരാധനാക്രമം ഏകീകരിച്ചത് മാർപാപ്പയുടെ അനുമതിയോടെയാണ്. അൾത്താരാഭിമുഖമായും ജനാഭിമുഖമായും വീതിച്ച് കുർബാന രീതി ഏകീകരിക്കാനാണ് തീരുമാനം. വിശ്വാസികൾക്ക് സമയമില്ലാത്തതിനാൽ അവരുടെ സമയക്കുറവ് പരിഗണിച്ച് കുർബാന അര മണിക്കൂറായി ചുരുക്കാനും സീറോ മലബാർ സഭയിൽ ധാരണയായിരുന്നു. ഇതാണ് എതിർപ്പിന് കാരണം.

സഭയിലെ തെക്കൻ വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന വൈദികനാണ് ആലഞ്ചേരി. എന്നാൽ വടക്ക് ഭാഗം ആലഞ്ചേരിയുടെ നിർദ്ദേശത്തെ അംഗീകരിക്കുന്നില്ല. തെക്കൻ പള്ളികളിലെ ആരാധനാക്രമം വടക്കും അവതരിപ്പിക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇതാണ് എതിർപ്പിന് കാരണം. എന്നാൽ പ്രതീക്ഷിച്ച എതിർപ്പുകളൊന്നും ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് കർദിനാൾ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവർക്ക്. ആരാധനാ ക്രമത്തിന് മാർപ്പാപ്പയും അംഗീകാരം നൽകിയിട്ടുണ്ട്.

കുർബാന ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ ആലുവ പ്രസന്നപുരം പള്ളിയിൽ നേരിയ സംഘർഷവും ഉണ്ടായി. ഇടയലേഖനം വികാരി വായിച്ച ഉടൻ ഒരു വിഭാഗം അൾത്താരയിലേക്ക് കയറി തടസപ്പെടുത്തി. ഇതിനെ എതിർത്തുകൊണ്ട് മറ്റൊരു വിഭാഗം വിശ്വാസികളും രംഗത്തെത്തി. ഇരു വിഭാഗങ്ങളും ഏറെ നേരം വാഗ്വാദവും വെല്ലുവിളികളും നടത്തി. അതിനിടെ ഉന്തും തള്ളുമുണ്ടായി. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.

അങ്കമാലി അതിരൂപതയുടെ കീഴിൽ വരുന്ന ദേവാലയമാണിത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ലേഖനം ഇവിടെ വായിക്കാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇടയലേഖനം പള്ളിക്ക് മുന്നിലിട്ട് കത്തിക്കുകയും ചെയ്തു. വൈദിക സമ്മേളനത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും വൈദികൻ സർക്കുലർ വായിച്ചാൽ അതേ സമയത്തുതന്നെ പള്ളിയുടെ പുറത്ത് സർക്കുലർ കത്തിച്ചുകൊണ്ട് പ്രതികരിക്കുമെന്ന് പ്രതിഷേധക്കാർ നേരത്തെ അറിയിച്ചിരുന്നു.

ബിനു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ അല്മായ മുന്നേറ്റം അതിരൂപത സമിതിയുടെ ഓൺലൈൻ യോഗത്തിൽ പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ഷൈജു ആന്റണി, ബോബി മലയിൽ, ജോജോ ഇലഞ്ഞിക്കൽ, ജോമോൻ തോട്ടാപ്പിള്ളി, വിജിലൻ ജോൺ, റിജു കാഞ്ഞൂക്കാരൻ എന്നിവർ പങ്കെടുത്തിരുന്നു. ഈ യോഗമാണ് പ്രതിഷേധം തീരുമാനിച്ചത്.

ആളുകളുടെ സമയക്കുറവ് പരിഗണിച്ച് കുർബാനകൾ ലളിതവത്കരിക്കണമെന്ന നിർദ്ദേശം രണ്ടുവർഷംമുമ്പ് സഭയുടെ കേന്ദ്ര ആരാധനക്രമ സമിതിക്ക് മുമ്പാകെ വന്നിരുന്നു. തുടർന്ന് ഏഴംഗ മെത്രാൻസംഘത്തെ പഠിക്കാൻ നിയോഗിച്ചു. അര മണിക്കൂറിൽ തീർക്കാവുന്ന ഒരു രീതി അവർ തയ്യാറാക്കി. ഇത് സിനിഡ് അംഗീകരിച്ചു. മാർപ്പാപ്പയും അനുകൂല തീരുമാനം എടുത്തു.

നിലവിൽ സിറോ മലബാർ സഭയിൽ മൂന്ന് രീതിയിലാണ് കുർബാനയർപ്പിക്കുന്നത്. ചില രൂപതകളിൽ അൾത്താരാഭിമുഖമായി കുർബാന അർപ്പിക്കുമ്പോൾ ജനാഭിമുഖമായാണ് മറ്റ് ചില രൂപതകളിൽ കുർബാന അർപ്പിക്കുന്നത്. മറ്റ് ചില രൂപതകളിൽ രണ്ടുരീതികളും ചേർത്തും കുർബാന നടക്കുന്നു. ഇത് ഏകീകരിച്ച് എല്ലായിടത്തും ഒരൊറ്റ രീതിയാക്കാനാണ് തീരുമാനം.