മാനന്തവാടി: വയനാട്ടിലെ കുറുക്കന്മൂല ഗ്രാമത്തെ ഞെട്ടിച്ച് ചോരക്കൊതിയൻ കടുവ. കടുവക്കായി വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും ഇതുവരെ കടുവയെ വലയിലാക്കാൻ സാധിച്ചിട്ടില്ല. പയമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇവിടെ പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതാണ് ഉറപ്പിച്ചു. ഇതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. കടുവയെ കണ്ടെത്തുന്നതിനായി വൻ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന ട്രാക്കിങ് ടീം വിശദമായ തിരച്ചിൽ നടത്തുകയാണ്. ഇതിനായി മുപ്പത് പേരടങ്ങുന്ന ആറ് സംഘത്തെയാക്കി തിരിച്ചാവും തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ കടുവയെ തേടി ഇവർ ദൗത്യം ആരംഭിക്കും. കടുവയെ കണ്ടെത്താനും, ഭയപ്പെടുത്തി തിരികെ വനത്തിലേക്ക് വിടുന്നതിനുമായി വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലേക്ക് കൊണ്ടു വരും. വിവിധ ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ച് നിരീക്ഷണം ഏർപ്പെടുത്തിയെങ്കിലും കടുവ നാട്ടിൽ സ്വൈര്യവിഹാരം നടത്തുകയാണ്.

സർവസന്നാഹങ്ങളുമുപയോഗിച്ച് നാടിളക്കി തിരച്ചിൽ നടത്തുമ്പോഴും കടുവയുടെ ആക്രമണം തുടർക്കഥയായതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തത്തി. ഇന്നലെ രാത്രി പയ്യമ്പള്ളി പുതിയടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ രാത്രി കടുവ ഇറങ്ങിയപ്പോൾ വേണ്ടരീതിയിൽ തിരച്ചിൽ നടത്താൻ ഉദ്യോഗസ്ഥർക്കും വനപാലകർക്കും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ നാട്ടുകാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുണ്ടായി. പ്രതിഷേധത്തിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായി. എന്നാൽ രാത്രിയിൽ തിരച്ചിൽ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം വിദ്യാർത്ഥിനിക്ക് മുമ്പിലും കടുവ എത്തിയിട്ടുണ്ട്. തൃശൂരിൽ അഡ്‌മിഷന് പോയി കാറിൽ മടങ്ങി വരുകയായിരുന്നു മിഥുലയും കുടുംബവും. രാത്രി 12.30 ഓടെ പയ്യമ്പള്ളി പുതിയടത്ത് വച്ചാണ് ഇവർ കടുവ റോഡിലൂടെ നടന്നുവരുന്നത് കണ്ടത്. ഉടൻ തന്നെ വാഹനം നിർത്തി. കടുവ തങ്ങളെ കണ്ടിട്ടില്ലെന്ന് മിഥുന പറഞ്ഞു. ഉടൻ വാർഡ് മെമ്പറെ മറ്റു പ്രദേശവാസികളേയും വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ഇതിനിടെ കുറച്ച് വനപാലകരും സ്ഥലത്തെത്തി. കാൽപാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ വനപാലകർ തിരിച്ചിലിന് വേണ്ടത്ര സന്നാഹത്തോടെയല്ല വന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

കടുവ മൂരിക്കിടാവിനെ കൊന്ന പുതിയിടം വടക്കുംപാറ വി.ജെ. ജോണിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്കുമുന്നിൽ നാകടുവ മൂരിക്കിടാവിനെ കൊന്ന പുതിയിടം വടക്കുംപാറ വി.ജെ. ജോണിന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർക്കുമുന്നിൽ നാട്ടുകാർ പ്രതിഷേധവുമായി എത്തിയപ്പോൾ. കടുവ സ്ഥിരം ഇറങ്ങുന്ന കുറുക്കന്മൂലയിലും പരിസരപ്രദേശങ്ങളിലും വനംവകുപ്പ് കനത്ത കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയതോടെ കടുവ റൂട്ടുമാറ്റിയിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കുറുക്കന്മൂലവിട്ട് മൂന്നുകിലോമീറ്റർ അകലെ പയ്യമ്പള്ളി പുതിയിടത്ത് കടുവയിറങ്ങിത്. മൂരിക്കിടാവിനെയും ആടിനെയും കൊന്നു. റിട്ട. അദ്ധ്യാപകൻ വടക്കുംപാറ വി.ജെ. ജോണിന്റെ മൂരിക്കിടാവിനെയും പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയുമാണ് കടുവ പിടിച്ചത്.

വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വടക്കുംപാറ ജോണിന്റെ മൂരിക്കിടാവിനെ കടുവ പിടിച്ചത്. പറമ്പിലൂടെ വലിച്ചുകൊണ്ടുപോയ കിടാവിനെ കടുവ വഴിയിൽ ഉപേക്ഷിച്ചു. തൊഴുത്തിന് സമീപത്തുണ്ടായ മത്തൻവള്ളികൾക്കിടയിലൂടെയാണ് കടുവ മൂരിക്കിടാവിനെ കൊണ്ടുപോയത്. ഇതിന്റെ പാടുകളുമുണ്ട്. തുടർന്ന്, ലൂസിയുടെ ആടിനെ കൊണ്ടുപോയി. രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂരിക്കിടാവിന്റെ ജഡം കണ്ടെത്തിയത്.

പ്രദേശത്ത് വയലിനോടുചേർന്ന് ആടിനെ തിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെ 19 ദിവസത്തിനിടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 18 ആയി. ആട്, പശുക്കിടാവ്, മൂരിക്കിടാവ്, പട്ടി തുടങ്ങിയവയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ആടുകളെയാണ് കടുവ തിന്നത്. മറ്റുള്ളവയെ കൊന്ന് വഴിയരികിൽ ഉപേക്ഷിച്ചു.