മാനന്തവാടി: വയനാട് കുറുക്കന്മൂലയിൽ കടുവാഭീതി ഒഴിയുന്നില്ല. കടുവയുടേതെന്ന് കരുതുന്ന പുതിയ കാൽപ്പാടുകൾ കണ്ടെത്തിയതോടെയാണ് പ്രദേശം വീണ്ടും ഭീതിയിലാണ്. കടുവയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിന് സമീപമാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് സംഘം മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.

കടുവയെ തിരയുന്നതിനായി ഇന്നലെ രണ്ട് കുംകി ആനകളെ എത്തിച്ചിരുന്നു. രണ്ടാഴ്ചയോളമായി മാനന്തവാടി നഗരസഭ പരിധിയിൽപ്പെടുന്ന കുറുക്കന്മൂല, പയ്യമ്പള്ളി, പടമല, ചെറൂർ പ്രദേശങ്ങളിൽ കടുവ ചുറ്റിക്കറങ്ങുകയാണ്. കൂട്ടിലാക്കാനും മയക്കുവെടി വെയ്ക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ആനകളെ ഇറക്കിയുള്ള തെരച്ചിലിന് ശ്രമിക്കുന്നത്.

നിരവധി വളർത്തുമൃഗങ്ങളെ ഇതിനോടകം കടുവ കൊന്നു. കടുവയെ പിടികൂടാൻ കുറുക്കന്മൂലയിലും ചെങ്ങോത്ത് കോളനിക്കു സമീപത്തുമായി 2 കൂടുകൾ കൂടി സ്ഥാപിച്ചു. ഇതോടെ ആകെ കൂടുകളുടെ എണ്ണം അഞ്ചായി. കൂട്ടിനുള്ളിലേക്ക് കടുവയെ ആകർഷിക്കാനായി ജീവനുള്ള ആടിനെ ഇരയായി 5 കൂടുകളിലും കെട്ടിയിട്ടുണ്ട്.

അതേസമയം, മേഖലയിലെ കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാനായി പൊലീസ് സംരക്ഷണം ഒരുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാൽ-പത്ര വിതരണത്തിനും പൊലീസ് സംരക്ഷണം ഒരുക്കും. കടുവയ്ക്ക് വേണ്ടിയുള്ള തെരച്ചലിന് ഡ്രോണുകളും ഉപയോഗിക്കും. രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും പൊലീസ് നിർദ്ദേശം നൽകി.