പെട്ടിമുടി: ഒരാഴ്‌ച്ച മുമ്പ് വരെ കുവിയും ധനുവും കളിക്കൂട്ടുകാരിയിരുന്നു. ഏതാനും ദിവസങ്ങളായി തന്റെ കൊച്ചു കൂട്ടുകാരി എവിടെ പോയി എന്നോർത്ത ചുറ്റു തിരിയുകയായിരുന്നു കുവി എന്ന നായ. രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തു തന്റെ വീടു പോയതു നോക്കി ചുറ്റിത്തിരിഞ്ഞ കുവി പ്രദേശത്തെ ഒരു ദുരന്തത്തിന്റെ ഒരു നേർക്കാഴ്‌ച്ചയായിരുന്നു ഈ വളർത്തുനായ. തന്റെ യജമാനന്മാരും പ്രിയപ്പെട്ടവരുമെല്ലാം ദുരന്തത്തിൽ ഒലിച്ചു പോയപ്പോൾ രക്ഷപെടുകയായിരുന്നു ഈ വളർത്തു നായ്.

തന്റെ കളിക്കൂട്ടുകാരിയായ കുഞ്ഞു ധനുവിനെ തപ്പി കണ്ണീരൊലിപ്പിച്ച് കൂവി നടക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളായി. അവൾ ഇന്നുവരും നാളെവരും എന്ന പ്രതീക്ഷയിലായിരുന്നു അവളുടെ പ്രിയപ്പെട്ട സഹചാരികൂടിയായിരുന്ന നായ കുവി. ഒടുവിൽ ആർക്കും കണ്ടുപിടിക്കാൻ കഴിയാതിരുന്ന തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയെ കുവി തന്നെ കണ്ടെത്തി. മണ്ണിടിച്ചിലിൽ മരിച്ച രണ്ടുവയസുകാരി ധനുഷ്‌കയെ കണ്ടെത്താൻ സഹായിച്ചത് വളർത്തുനായ തന്നൊയിരുന്നു.

കുഞ്ഞു ധനുവിന്റെ ചേതനയറ്റ ശരീരം അവൻ തന്നെ രക്ഷാപ്രവർത്തകർക്കു കാട്ടിക്കൊടുത്തു. കുഞ്ഞുവിരലുകളാൽ സ്നേഹം പകർന്നുകൊടുത്ത കൂട്ടുകാരി ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന യാഥാർഥ്യം ആ പാവം നായയ്ക്കു മാത്രം ഇനിയും മനസിലാക്കാനാവില്ല. പെട്ടിമുടിയിൽ ഉരുൾപൊട്ടി കാണാതായവർക്കുള്ള തിരച്ചിലിന്റെ എട്ടാംദിനമായ ഇന്ന് രാവിലെ 11 മണിയോടെയാണ് ധനുഷ്‌കയെന്ന രണ്ട് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ധനുഷ്‌കയുടെ വീട്ടിലുണ്ടായിരുന്ന കുവിയെന്ന് വിളിക്കുന്ന വളർത്തു നായയാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്.

പട്ടിമുടിയിലൂടെ ഒഴുകുന്ന പുഴയിൽ കുറുകെ കിടന്നിരുന്ന മരത്തിൽ തങ്ങിനിന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും പെട്ടിമുടിയിൽ നിന്ന് നാലുകിലോമീറ്റർ ദൂരെയുള്ള ഗ്രാവൽ ബങ്ക് എന്ന സ്ഥലത്താണ് തിരച്ചിൽ നടത്തിയിരുന്നത്.ഇതിന് സമീപത്തുള്ള പാലത്തിനു അടി വശത്തായിരുന്നു കുട്ടി വെള്ളത്തിൽ താഴ്ന്നു കിടന്നത്.

വളർത്തു നായ കുട്ടിയുടെ മണം പിടിച്ച് രാവിലെ മുതൽ ഈ പ്രദേശത്തുണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ ആ പ്രദേശത്ത് തിരച്ചിൽ നടത്തിയതോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മുത്തശ്ശി കറുപ്പായി മാത്രമാണ് ആ കുടുംബത്തിൽ ജീവനോടെയുള്ളത്.

അച്ഛൻ പ്രദീഷ് കുമാറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അമ്മ കസ്തൂരിയെയും സഹോദരി പ്രിയദർശിനിയെയും ഇനി കണ്ടെത്താനുണ്ട്. ഡീൻ കുര്യാക്കോസ് എംപിയും മറ്റുള്ളവരും അടക്കം തിരച്ചിൽ നടത്തുന്ന സ്ഥലത്തുണ്ട്.