കോട്ടയം: ക്ലാസെടുത്തിരുന്നത് സൈബറടങ്ങളിലെ ന്യൂജെൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ഇവ തടയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും സാധാരണക്കാർക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഭാഷാപ്രയോഗം. വർഷങ്ങളായുള്ള നിരീക്ഷണ-ഗവേഷണങ്ങളിലൂടെ ആർജ്ജിച്ച അറിവ് പൊലീസിനായി പങ്കവയ്ക്കുന്നതിൽ അഭിമാനമെന്ന് വീമ്പിളക്കലും പതിവ്. ബ്ലാക്ക്മെയിലിങ് വഴിയുള്ള പണം തട്ടലിനെക്കുറിച്ച് പൊലീസിനെ ബോധവൽക്കരിച്ചത് പലതവണ. ഒടുവിൽ പൊലീസ് അകത്താക്കിയതും ഇതെ കുറ്റകൃത്യത്തിന്.

സമൂഹമാധ്യമങ്ങളിൽനിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ പിടിയിലായ തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്.അരുണി(29)നെക്കുറിച്ച് പൊലീസ് പങ്കുവയ്ക്കുന്ന വിവരങ്ങൾ ഇങ്ങെനെ. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഇത് ശാസ്ത്രീയമായി കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുമെല്ലാം പൊലീസിന് ക്ലാസെടുക്കാൻ അരുൺ എത്തിയിരുന്നെന്നാണ് വർഷങ്ങളായി അരുൺ എത്തിയിരുന്നെന്നാണ് വെസ്റ്റ് സ്റ്റേഷൻ സി ഐ എം ജെ അരുൺ മറുനാടനോട് വ്യക്തമാക്കിയത്.

അരുണിന് പുറമെ ഇയാളുടെ സുഹൃത്തുക്കളായ തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻപുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയും ഇന്നലെ പൊലീസ് അറസ്റ്റുചെയ്തു. കേസിൽ ഒരാൾകൂടി ഉൾപ്പെട്ടതായി വിവരം ലഭിച്ചെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായും സി ഐ അറിയിച്ചു. താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് വിഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിൽ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്‌നവിഡിയോയും ഉണ്ടായിരുന്നു.

വിഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പണം നൽകണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വർധിച്ചതോടെയാണ് പരാതി നൽകിയത്. ഒളിവിൽക്കഴിയുന്ന അനന്തുവാണ് മൊബൈലിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ്് പൊലീസ് അനുമാനം. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ നിർദ്ദേശാനുസരണം യുവാവ് സംഘവുമായി സംസാരിക്കുകയും പണം വാങ്ങാൻ എത്തിയ സംഘത്തെ ഡിവൈഎസ്‌പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടിമത ബോട്ട് ജെട്ടി റോഡിൽ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു അരുൺ.പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ക്ലാസുകൾ നടത്തുകയായിരുന്നു അരുണിന്റെ തൊഴിൽ. അടുത്തകാലത്തായ ഫേസ്‌ബുക്കുവഴി നഗ്ന വീഡിയോ കാൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം കേരളത്തിൽ സജീവമായിരുന്നു. ഇതുസംബന്ധിച്ചും അരുൺ പൊലീസിന് ക്ലാസെടുത്തിരുന്നതായിട്ടാണ് അറിയുന്നത്. ഇതേതട്ടിപ്പിലാണ് അരുൺ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്

യുവാവിനെ കുടുക്കാൻ തയ്യാറാക്കിയ യുവതിയുടെ നഗ്‌ന വീഡിയോ ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നകാര്യം സ്ഥിരീകരിക്കാൻ അന്വേഷണസംഘം സൈബർസെൽ വിഭാഗത്തെ സമീപിച്ചിട്ടുണ്ട്. ദൃശ്യം മോർഫിങ് വഴി സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നതായി പരാതിക്കാരനായ യുവാവ് പൊലീസിൽ വ്യക്തമാക്കിയിരുന്നു. അൽപം ദൂരത്തുനിന്നുള്ള കളിമുറി ദൃശ്യമാണ് യുവാവിനെകുടുക്കാൻ അരുണും സംഘവും ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒർജ്ജിലാണെങ്കിൽ യുവതിയും കേസിൽ പ്രതിയാവുമെന്നും പൊലീസ് സൂചിപ്പിച്ചു.
അരുൺ ഉൾപ്പെട്ട സംഘം ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സൈബർ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്വീകരിക്കുന്ന നടപടികളെയും അന്വേഷണത്തെയും കുറിച്ചറിയുന്നതിനാണോ ഇയാൾ ക്ലാസ്സെടുക്കാനെന്ന പേരിൽ പൊലീസുമായി അടുത്തതെന്ന സംശയവും അന്വേണസംഘത്തിനുണ്ട്. വ്യാജപ്രൊഫൈലുകളിൽ നിന്നുള്ള സൈബർ ആക്രണം നടത്തുന്നവരെയും ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ഭീഷിണിപ്പെടുത്തുന്നവരെയും കണ്ടെത്തണമെന്ന ആവശ്യവുമായി പലരും സമീപിക്കാറുണ്ടെന്നും ഇവരെ സഹായിച്ചിരുന്നതായും അരുൺ പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ സൂക്ഷിച്ചിട്ടുള്ള സ്വകാര്യവ്യക്തികളുടെ വിവരങ്ങൾ തപ്പിയെടുത്ത് ഇയാൾ സാമ്പത്തീക നേട്ടത്തിനായി വിനയോഗിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.