കവരത്തി: ലക്ഷദ്വീപിൽ ആരോഗ്യമേഖലയിൽ പുതിയ നിർദ്ദേശങ്ങളുമായി വകുപ്പ്. എയർ ആംബുലൻസ് ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് പുതിയ മാർഗനിർദ്ദേശമിറക്കി.എയർ ആംബുലൻസ് ആവശ്യമെങ്കിൽ ഇനി മുതൽ മെഡിക്കൽ ഓഫീസർ ഔദ്യോഗികമായി കത്ത് നൽകണം. മെഡിക്കൽ ഓഫീസറുടെ വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴിയായിരുന്നു ഇതുവരെ എയർ ആംബുലൻസ് സംവിധാനം ഒരുക്കിയിരുന്നത്.

എന്നാൽ വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയാത്തതിനാലാണ് കത്ത് നിർബന്ധമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചു. രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റുമ്പോൾ മെഡിക്കൽ ഓഫീസർ നാലംഗ കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന് നേരത്തെ ഉത്തരവ് വന്നിരുന്നു. ഇതിനെ തുടർന്നാണ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

അതേസമയം ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിൽ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്ടർ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്. ഒന്നാമത്തെ പ്രമേയത്തിൽ വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളിൽ നിന്ന് അഡ്‌മിനിസ്‌ട്രേഷൻ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്.

കൊച്ചിയിലെ വാർത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് രണ്ടാം പ്രമേയം. പ്രതിഷേധസമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിൻവലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.