കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി സ്ഥലം എംപി പി.പി. മുഹമ്മദ് ഫൈസൽ. ഡയറി ഫാമുകൾ പൂട്ടാനുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവ് വ്യക്തി താൽപര്യത്തിന് വേണ്ടിയാണെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു. അമുൽ കമ്പനിക്ക് വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും എംപി. ആരോപിച്ചു.

യാത്രാ നിയന്ത്രണം നീക്കിയത് ദ്വീപിൽ രോഗം വ്യാപിക്കാൻ കാരണമായി. ഒരു വർഷം മുഴുവൻ ലക്ഷദ്വീപ് സുരക്ഷിത മേഖലയായിരുന്നു. കേസുകളില്ലാത്ത ലക്ഷദ്വീപിൽ അഡ്‌മിനിസ്‌ട്രേറ്റർ ഗുണ്ടാ നിയമം നടപ്പാക്കിയെന്നും എംപി പറഞ്ഞു.

ദ്വീപ് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിലും പ്രഫുൽ പട്ടേൽ വഴിവിട്ട് ഇടപെടുന്നു. വികസന അഥോറിറ്റിക്ക് ദ്വീപിന്റെ പൂർണ അധികാരം നൽകാനുള്ള നീക്കം നിയമവിരുദ്ധമാണെന്നും മുഹമ്മദ് ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.