കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് ലക്ഷദ്വീപ് പൊലീസ്. കേസിൽ അയിഷക്ക് മുൻകൂർ ജാമ്യം അനുവദിക്കരുത് എന്ന് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആയിഷ നൽകിയ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ കേന്ദ്ര സർക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് കോടതിയെ നിലപാട് അറിയിച്ചിരിക്കുന്നത്.

അയിഷയോട് ഹാജരാകാൻ ആവശ്യപ്പെട്ടത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായതാണ്. അറസ്റ്റു ചെയ്യപ്പെടുമെന്ന അയിഷയുടെ ആശങ്കയിൽ പ്രസക്തിയില്ലെന്നും ലക്ഷദ്വീപ് പൊലീസ് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആയിഷയ്‌ക്കെതിരെ ചുമത്തിയിട്ടുള്ള ദേശവിരുദ്ധ വകുപ്പുകൾ നിലനിൽക്കുന്നതാണ്. ക്രിമിനൽ നടപടി ചട്ടം 41 പ്രകാരമാണ് നോട്ടിസ് നൽകിയിരിക്കുന്നതെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.മുൻകൂർ ജാമ്യം തേടി അയിഷ സമർപ്പിച്ച ഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസിൽ പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.

ഈ മാസം 20ന് കവരത്തി പൊലീസിൽ ഹാജരായി മൊഴി നൽകാനും അയിഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാനൽ ചർച്ചയ്ക്കിടെ 'ജൈവായുധ പ്രയോഗം' ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കവരത്തിയിൽ എത്തിയാൽ താൻ അറസ്റ്റു ചെയ്യപ്പെട്ടേക്കുമെന്നും മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. രാജ്യദ്രോഹക്കുറ്റം ചാർത്തപ്പെട്ടതിനു പിന്നാലെ ആയിഷ സമൂഹമാധ്യമത്തിലൂടെ വിശദീകരണം നൽകുകയും മാപ്പപേക്ഷ നടത്തുകയും ചെയ്തിരുന്നു.

അഡ്‌മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഇത് എങ്ങനെയാണ് കുറ്റകരമാവുക. പൊലീസ് കേസ് സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കോടതിയലക്ഷ്യമാണ് എന്നിവയാണ് വിഷയത്തിൽ ആയിഷ സുൽത്താനയുടെ നിലപാട്.

ആയിഷയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുൻപ് തന്റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിലൊരാളായ പ്രതീഷ് വിശ്വനാഥൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസ് നാളെ പരിഗണിക്കാൻ മാറ്റി വച്ചിരിക്കുകയാണ്.