കോഴിക്കോട്: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നയിടത്ത് സുരക്ഷയ്ക്കായി മൂന്ന് വീടുകളോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് പെരുമണ്ണയിലാണ് സംഭവം. കൊളാത്തടി മേത്തിലിൽ വീടിന്റെ മതിൽ പണിക്കിടെ മണ്ണിടിഞ്ഞ് പാലാഴി സ്വദേശി ബൈജു(48) ആണ് മരണമടഞ്ഞത്. ഇയാളുടെ ഒപ്പം അപകടത്തിൽപെട്ട മൂന്നുപേരെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

പൈപ്പ് പൊട്ടലുണ്ടായതും കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്നും മണ്ണ് കുതിർന്ന് സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു, തുടർന്ന് സുരക്ഷയ്ക്കായി മൂന്ന് വീടുകളോട് ചേർന്ന് മതിൽ പണിയുന്നതിനിടെയാണ് ദുരന്തമുണ്ടായത്.മണ്ണിടിച്ചിൽ ഉണ്ടാകാതിരിക്കാൻ കമ്പിയിട്ട് അടിഭാഗം ഉയർത്തി പണിയാൻ അൽപം മണ്ണ് നീക്കിയതോടെയാണ് അപകടമുണ്ടായത്. പണിചെയ്യുന്നവരുടെ മേലേക്ക് മണ്ണ് വീഴുകയായിരുന്നു.

അപകട ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് ഉള്ളിൽപെട്ട ബൈജുവിനെ പുറത്തെടുക്കാനായത്. ഗ്രാമത്തിലെ ഉൾപ്രദേശമായതിനാൽ രക്ഷാസേനയ്ക്ക് എത്താൻ താമസമുണ്ടായി. ഏറെ ശ്രമിച്ചാണ് ബൈജുവിന്റെ ശരീരം പുറത്തെടുത്തത്. മറ്റുള്ളവർക്ക് നിസാര പരിക്കേറ്റു. അപകടമുണ്ടായ മേഖലയിലുള്ള വീട്ടുകാരോട് തുടർ അപകടം ഒഴിവാക്കാൻ മാറിതാമസിക്കാൻ നിർദ്ദേശം നൽകി.