ലഖ്‌നൗ: ലഖിംപുർ ഖേരി കർഷകക്കൊലക്കേസിൽ നടപടി ആവശ്യപ്പെട്ടു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു നടത്തിയ ഉപവാസസമരം അവസാനിപ്പിച്ചു. കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായതിന് പിന്നാലെയാണ് സിദ്ദു ഉപവാസ സമരം അവസാനിപ്പിച്ചത്. കൊല്ലപ്പെട്ട കർഷകരിലൊരാളായ രമൻ കശ്യപിന്റെ കുടുംബത്തോടൊപ്പം വെള്ളിയാഴ്ച മുതലാണ് സിദ്ദു സമരം തുടങ്ങിയത്.

'ആശിഷ് മിശ്ര അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരായതിനാൽ രമൻ കശ്യപിന്റെ കുടുംബത്തിനോടൊപ്പം തുടങ്ങിയ നിരാഹാരം ഞാൻ അവസാനിപ്പിക്കുകയാണ്' എന്ന് സിദ്ദു ട്വീറ്റ് ചെയ്തു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ആശിഷ്. ഇതിനെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി ഉന്നയിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായത്.

രാവിലെ 10. 37 ഓടെ ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ആശിഷ് മിശ്ര ഹാജരായത്. എ.ജി, ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്തത്. കൊലപാതകം ഉൾപ്പെടെ 8 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുള്ളതിനാൽ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ലഖിംപൂർ ഖേരിയിൽ വാഹനം ഇടിച്ചുകയറി കർഷകർ അടക്കം എട്ടു പേരാണ് കൊല്ലപ്പെട്ടത്.