പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച വൈകിട്ട് പുരിയിലെ ബഡാ ഡന്‍ഡ റോഡില്‍ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി.

ശ്വാസതടസ്സമുണ്ടായ എട്ടുപേരെ ആശുപത്രിയിലാക്കി. മരിച്ചയാള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. രണ്ടുദിവസത്തെ രഥയാത്രയ്ക്ക് ഞായറാഴ്ചയാണ് തുടക്കമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ആളുകളാണ് പുരി ക്ഷേത്രത്തിലെ രഥയാത്ര കാണാന്‍ ഒത്തുകൂടിയിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതായി കരുതുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ഭീമന്‍ രഥങ്ങള്‍ വലിച്ചുകൊണ്ടുപോകുന്നതാണ് ചടങ്ങ്.