തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ ചരക്കു കപ്പല്‍ നങ്കൂരമിടാന്‍ ഇനി ആറു ദിവസങ്ങള്‍ മാത്രം. രണ്ടായിരം കണ്ടെയ്‌നറുകളുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് യാത്ര തുടങ്ങി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാറ്റേഡ് മദര്‍ഷിപ്പാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. രണ്ടായിരം കണ്ടെയ്‌നറുകളുമായി പടുകൂറ്റന്‍ കപ്പലാണ് വിഴിഞ്ഞത്തിന് ആദ്യം കൗതുകമാവുക.

110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയല്‍ റണ്ണിന് എത്തുന്നത്. ചൈനയിലെ ഷിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നും 23 യാര്‍ഡ് ക്രെയ്‌നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖ നാവിഗേഷന്‍ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക. എയര്‍ ട്രാഫിക് കണ്ട്രോള്‍ മാതൃകയിലാണ് വിഴിഞ്ഞത്തെ ഓട്ടോമാറ്റിക്ക് നാവിഗേഷന്‍ സെന്റര്‍. സുരക്ഷിതമായ നങ്കൂരമിടലും തുറമുഖ പ്രവര്‍ത്തനമെല്ലാം ഇതില്‍ ഭദ്രം.

വ്യാഴാഴ്ച കപ്പല്‍ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവെല്‍പ്പ്. പിന്നെ ട്രയല്‍ കാലം. അടുത്ത രണ്ട് മാസവും ലോകോത്തര കമ്പനികളുടെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നുപോകും. അധികം വൈകാതെ ഓണക്കാലത്ത് കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം.