കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തൃശ്ശൂര്‍ സ്വദേശിയും ഇപ്പോള്‍ എറണാകുളം പനങ്ങാട് താമസിക്കുന്നതുമായ പി.എസ്. സുബിനെയാണ് (39) എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതിയായിരുന്ന യുവതിയെ കോടതി കുറ്റവിമുക്തയാക്കി. പോക്സോ കോടതി ജഡ്ജി കെ.എന്‍. പ്രഭാകരന്റേതാണ് ഉത്തരവ്.

2019ലാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് കേസ്. പിന്നീട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി. പൊതുജനമധ്യത്തില്‍ മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്ന കുറ്റമാണ് രണ്ടാം പ്രതിക്കെതിരേ ചുമത്തിയിരുന്നത്. സുബിനും ഈ യുവതിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രണ്ടാം പ്രതിക്കെതിരേയുള്ള കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി. പനങ്ങാട് സി.ഐ.യായിരുന്ന കെ.എന്‍. മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.