കോഴിക്കോട്: കൂടോത്ര വിവാദത്തില്‍ നേതാക്കന്മാര്‍ക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം. ആഞ്ഞടിക്കുകായണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി കോടിയാട്ട്. ഇതിന് വലിയ കൈയ്യടിയും കിട്ടി. യൂത്ത് കോണ്‍ഗ്രസിന്റെ പൊതു വികാരമാണ് ഇതിലൂടെ ഉയരുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടിലേയും ഓഫീസിലേയും കൂടോത്ര പ്രയോഗം വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം.

പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാകില്ല. സയന്റിഫിക്ക് ടെമ്പര്‍ എന്ന വാക്കും ആശയവും ഈ രാജ്യത്തിന് നല്‍കിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പാര്‍ട്ടിയിലെ പിന്മുറക്കാര്‍ ആണ് നിങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തിരിച്ചറിയണം. കൂടോത്രം സ്ഥിരവരുമാനം ആക്കിയവരും, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കൂടോത്രം വച്ച് പാര്‍ട്ടിയിയെയും നേതാക്കന്മാരെയും തകര്‍ക്കാം എന്ന് വിചാരിക്കുന്നവരും പാര്‍ട്ടിക്ക് നാണക്കേടാണ്-അബിന്‍ വര്‍ക്കി പറഞ്ഞു.

കൂടോത്രം വെക്കാന്‍ വേണ്ടി എടുക്കുന്ന പണിയുടെ പകുതി പണി ഉണ്ടെങ്കില്‍ ഇവര്‍ക്കൊക്കെ നേതാക്കന്മാര്‍ ആകാം എന്നും യൂത്ത് കോണ്‍ഗ്രസ് പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലം തലത്തില്‍ നടത്തി വരുന്ന 'യങ്ങ് ഇന്ത്യ ' ബൂത്ത് ലീഡേഴ്സ് മീറ്റിന്റെ കുറ്റ്യാടിയിലെ പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി കൂടോത്രക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ചത്. വലിയ കൈയ്യടിയാണ് അബിന് കിട്ടിയത്.

വിഎം സുധീരനും കെ സുധാകരനും ബാലകൃഷ്ണ പരിയയുമാണ് കൂടോത്രത്തിന് ഇരയായത് വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍. മൂന്നിടത്തെ വിവാദങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ സാന്നിധ്യമുണ്ട്. കെപിസിസിയിലെ പഴയൊരു ജീവനക്കാരന് നേരെയാണ് സൂധാകരന്റെ വീട്ടിലെ കൂടോത്ര സംശയം നീളുന്നത് അത്ര. ഇതുവരെ സ്ഥിരീകരിക്കാത്തെ മുന്‍ കെപിസിസി അധ്യക്ഷനും കൂടോത്രത്തിന്റെ ഇരയായിട്ടുണ്ടെന്നതാണ് മറ്റൊരു അടക്കം പറച്ചില്‍.

6 വര്‍ഷം മുന്‍പ് 2018ല്‍ മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്റെ വീടിനു നേരെ കൂടോത്രം നടന്നു. അന്ന് ഈ കൂടോത്രം കണ്ടുപിടിക്കാന്‍ മുന്നില്‍ നിന്നത് സുധാകരന്റെ വീട്ടിലെത്തിയ രാജ്മോഹന്‍ ഉണ്ണിത്താനാണെന്നു സുധീരനുമായി അടുപ്പമുള്ളവര്‍ പറയുന്നു. മന്ത്രവാദിയുമായി എത്തിയാണു സുധീരന്റെ വീട്ടിലെ കൂടോത്രം ഉണ്ണിത്താന്‍ കണ്ടെത്തിയത്. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും സുധീരന്‍ പടിയിറങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തിന് നേരെയായിരുന്നു ആരോപണം.

തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് സുധീരന്റെ വീട്ടില്‍ ഭാര്യ പരിപാലിക്കുന്ന വിശാലമായ പൂന്തോട്ടമുണ്ട്. ഇതിനോട് ചേര്‍ന്നുള്ള വാഴയുടെ ചുവട്ടില്‍ നിന്നാണു കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയത്. എട്ടു തവണ കൂടോത്രം നടന്നിട്ടും സുധീരന്‍ പുറത്തു പറഞ്ഞില്ല. ഭര്‍ത്താവും ഭാര്യയും അടുത്ത് അറിയാവുന്നവരും ഉള്ളിലൊതുക്കി. ഒന്‍പതാം തവണയും കൂടോത്ര ഉപകരണങ്ങള്‍ കണ്ടെടുത്തതോടെയാണു സഹികെട്ട് ഇക്കാര്യം സുധീരന്‍ എല്ലാം തുറന്നു പറഞ്ഞത്. ഇതോടെ സുധീരന്റെ വീട്ടിലെ കൂടോത്രവും നിന്നു. കെപിസിസി ഓഫിസില്‍ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയെ പല നേതാക്കളും സംശയിക്കുന്നുണ്ട്.

അടുത്തകാലത്ത് ഇയാളെ ഓഫിസില്‍നിന്നു പുറത്താക്കിയിരുന്നു. ഇയാള്‍ ഒറ്റയ്ക്കാണോ പിന്നില്‍ ആരെങ്കിലുമുണ്ടോയെന്നൊക്കെ നേതാക്കള്‍ക്ക് സംശയമുണ്ട്. എന്നാല്‍ ഇയാള്‍ തന്നെയാണോയെന്ന് ഉറപ്പിക്കാനും കഴിയുന്നില്ല. കെപിസിസി ഓഫിസ് അടക്കി ഭരിച്ചിരുന്ന ഇയാളെ സുധീരന്‍ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ മൂലയ്ക്കിരുത്തി. സുധാകരന്റെ വീട്ടില്‍ നിറയെ സിസിടിവി ക്യാമറയുണ്ട്. പോരാത്തിന് നല്ല പട്ടികളും. ഇതെല്ലാം അവഗണിച്ചാണ് ആരാണ് കൂടോത്രം കൊണ്ടിട്ടതെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ കൂട്ടച്ചിരിയാണ് ഉണ്ടാക്കുന്നത്.

കെ.സുധാകരന്റെ തിരുവനന്തപുരത്തെ പേട്ടയിലെ വീട്ടില്‍നിന്നും കെപിസിസി ഓഫിസിലെ മുറിയില്‍നിന്നും കൂടോത്ര സാമഗ്രികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സുധാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍നിന്നും കൂടോത്ര സാമഗ്രികള്‍ പൊക്കി. കണ്ണൂര്‍ ഡിസിസി ഓഫിസ്, കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും ഇതാവര്‍ത്തിച്ചു. സുധാകരനു വേണ്ടി തിരഞ്ഞെടുപ്പില്‍ കെട്ടിയ ഒരു കോണ്‍ഗ്രസ് പതാകയ്ക്കുള്ളില്‍ നിന്നും തകിട് കണ്ടെടുത്തിരുന്നു.

അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട ബാലകൃഷ്ണന്‍ പെരിയയുടെ വീട്ടില്‍ നിന്നും കൂടോത്ര സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതും ബാലകൃഷ്ണന്‍ സമ്മതിച്ചു. ഇതെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് ആഘോഷമാക്കി. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം.