തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്‌നത്തില്‍ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ മേയര്‍ സസ്‌പെന്റ് ചെയ്തു. തോടിന്റെ തമ്പാനൂര്‍ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗണേഷിനെയാണ് സസ്‌പെന്റ് ചെയ്തത്.

ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടര്‍ന്നാണ് നടപടി. തോട് വൃത്തിയാക്കാത്തതില്‍ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോര്‍പറേഷന്റെ വീഴ്ചയില്‍ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗണേഷന്‌റെ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായാണ് കണ്ടെത്തല്‍.

ആമയിഴഞ്ചാന്‍ തോട് കടന്നുപോകുന്ന രാജാജി നഗര്‍, പാളയം, തമ്പാനൂര്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മേല്‍നോട്ട ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍ കെ ഗണേഷിനാണ്. നിശ്ചിത ഇടവേളകളില്‍ തോട് വൃത്തിയാക്കുക,സ്വകാര്യ സ്ഥാപനങ്ങള ഉള്‍പ്പെടെ തോട്ടില്‍ മാലിന്യം ഇടുന്നത് തടയുക തുടങ്ങിയ ചുമതലകള്‍ ഗണേഷിനായിരുന്നു. എന്നാല്‍ ഇത് നിര്‍വ്വഹിക്കുന്നതില്‍ ഗണേശന് വീഴ്ചയുണ്ടായിരുന്നു.

ഗണേഷ് കൃത്യമായി തന്റെ ജോലി ചെയ്തിരുന്നുവെങ്കില്‍ ഇത്രയധികം മാലിന്യം അടിഞ്ഞുകൂടില്ലായിരുന്നുവന്നും മേയര്‍ ആര്യ രാജേന്ദ്രന് സമര്‍പ്പിച്ച ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ സ്ഥാപനം അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടും ഗണേശ് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയാണ് സ്ഥാപനം അടപ്പിച്ചത്. അഴിമതിയിലേക്ക് പരോക്ഷമായി വിരല്‍ ചൂണ്ടുന്നതാണ് ഈ റിപ്പോര്‍ട്ട്.

തോട് വൃത്തിയാക്കാത്തതില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോര്‍പ്പറേഷന്റെ വീഴ്ചയില്‍ ഉദ്യോ?ഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ജോയിയുടെ മരണം വന്‍ വിവാദമായതോടെ ആദ്യം മുതല്‍ മേയറും സര്‍ക്കാരും റെയില്‍വെയെ ആയിരുന്നു കുറ്റപ്പെടുത്തിയിരുന്നത്. റെയില്‍വേ ട്രാക്കിന് അടിയിലുള്ള തുരങ്കത്തിനുള്ളില്‍ വിഷവാതകം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും വിഗഗ്ധര്‍ പറയുന്നു.

അടിഞ്ഞുകൂടിയ മാലിന്യം ജീര്‍ണിക്കുന്നത് മനുഷ്യനു ഹാനികരമായ മീഥെയ്ന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, കാര്‍ബണ്‍ ഡയോക്‌സൈഡ് മുതലായ വാതകങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കും. ഇവ തോടിനുള്ളില്‍ കെട്ടിനില്‍ക്കും. ഇതു ശ്വസിക്കാന്‍ ഇടവരരുത്. ഓക്‌സിജന്റെ കുറവ് അവിടേക്ക് എത്തുന്നവരുടെ നില അപകടത്തിലാക്കും. വേണ്ടത്ര മുന്‍കരുതലുകളും സുരക്ഷാമാര്‍ഗങ്ങളുമില്ലാതെ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. രാജാജി നഗര്‍ ഭാഗത്തുള്ള ഓടയാണ് റെയില്‍വേ സ്‌റ്റേഷന് അടിയിലൂടെ കടന്നു പോകുന്നത്.