ന്യൂഡല്‍ഹിന്മ പാര്‍ലമെന്റും ചെങ്കോട്ടയും ബോംബിട്ടു തകര്‍ക്കുമെന്ന ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ തീവ്രവാദികള്‍. മലയാളി രാജ്യസഭാ എംപിമാരുമായ വി.ശിവദാസിനും എ.എ.റഹിമിനുമാണ് സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടന്‍ എംപിമാര്‍ ഡല്‍ഹി പൊലീസിന് വിവരം കൈമാറി. ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്വന്‍ സിംപന്നു, സിഖ് ഫോര്‍ ജസ്റ്റിസ് ജനറല്‍ കൗണ്‍സില്‍ എന്ന പേരിലുള്ള സന്ദേശം എം.പിമാര്‍ക്ക് ലഭിച്ചത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം എംപിമാര്‍ക്ക് ലഭിച്ചത്. ഇന്ത്യന്‍ ഭരണാധികാരികളുടെ കീഴില്‍ സിഖുകാര്‍ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാന്‍ ഹിത പരിശോധന സന്ദേശം ഉയര്‍ത്തി പാര്‍ലമെന്റ് മുതല്‍ ചെങ്കോട്ട വരെ ബോംബിട്ട് തകര്‍ക്കും എന്നുമായിരുന്നു സന്ദേശം. അതനുഭവിക്കണ്ടെങ്കില്‍ എംപിമാര്‍ വീട്ടിലിരിക്കണമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു.

എം.പിമാരുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ പാര്‍ലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഏതാനും യുവാക്കള്‍ ലോക്‌സഭയ്ക്കുള്ളില്‍ കയറിയത് വലിയ വിവാദമായിരുന്നു. പുതിയ ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കും.