തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തനിക്ക് ദുഖപുത്രിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അന്നും ഇന്നും ഉമ്മന്‍ചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മന്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. അക്കാലത്ത് നിരവധി ആരോപണങ്ങള്‍ കേട്ടതാണെന്നും ഒരുപാട് പ്രാര്‍ത്ഥിക്കുകയും ചെയ്‌തെന്നും മറിയാമ്മ ഉമ്മന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്റെ വാക്കുകള്‍.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ലെന്നായിരുന്നു മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകമായി പേരിടണമെന്ന് ആഗ്രഹമില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ ജനമനസ്സില്‍ വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടിയുടെ പേരിലാണെന്നും കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പൂര്‍ത്തീകരിച്ച സര്‍ക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

വിഴിഞ്ഞത്തിന്റെ സംഭാവനകളെ തിരസ്‌കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ പറഞ്ഞു. പ്രതിക്ഷ നേതാവ് ഷാഡോ സി.എം ആണ്. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ഭാഗമാണ്. ചരിത്രത്തെ മായ്ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്. അതില്‍ ചിലത് മാത്രം മായ്ച്ചുകളയാനുള്ള ശ്രമമാണ് സി.പി.എമ്മിന്റേത്. വിഴിഞ്ഞത്തിനു ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നുള്ള അഭിപ്രായമില്ല. ജനമനസ്സില്‍ വിഴിഞ്ഞം ഉമ്മന്‍ചാണ്ടിയുടെ പേരിലാണെന്നും ചാണ്ടി പറഞ്ഞു.

അതേസമയം തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത് ബര്‍ത്ത് ചെയ്യാം. ഇന്ന് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എന്‍ വാസവന്‍ ആയിരുന്നു അധ്യക്ഷന്‍. ഇന്നത്തെ ഔദ്യോ?ഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം നാളെയാണ് സാന്‍ ഫെര്‍ണാണ്ടോ തീരം വിടുക.