തിരുവനന്തപുരം: സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോഴും ക്‌ളിഫ് ഹൗസിന് വേണ്ടി ചെലവിടാന്‍ പണത്തിന് പഞ്ഞമില്ല. എല്ലാം കിട്ടുന്നത് ഊരാളുങ്കലിന് തന്നെയെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു മരാമത്ത് വകുപ്പ് മൂന്നു വര്‍ഷത്തിനിടെ ചെലവിട്ടത് 1.80 കോടി രൂപ. നിയമസഭയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തിയത്.

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 23 ലക്ഷം ചെലവാക്കി. ചാണകക്കുഴിക്ക് 4.40 ലക്ഷമാണ് ചെലവാക്കിയത്. 2021 മുതല്‍ ചെലവഴിച്ച തുകയുടെ കണക്കാണു നിയമസഭയില്‍ വെളിപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണക്കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ്. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ചെലവായത് സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മാണത്തിനാണ്. 98 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മിക്കാനായി മാത്രം ചെലവഴിച്ചത്. എന്തുകൊണ്ടാണ് ഇത്രയും തുക ചെലവായതെന്ന് ആര്‍ക്കും അറിയില്ല.

ലൈഫ് മിഷന്‍ പദ്ധതിയില്‍ പാവങ്ങള്‍ക്ക് വീട് വച്ചു നല്‍കാന്‍ ചെലവാക്കുന്നത് അഞ്ചു ലക്ഷം മാത്രമാണ്. ഈ സംസ്ഥാനത്താണ് സെക്യൂരിറ്റ് ഗാര്‍ഡ് റൂം നിര്‍മ്മിക്കാന്‍ ഒരു കോടി ചെലവാക്കുന്നത്. ലിഫ്റ്റ് വയ്ക്കാന്‍ 17 ലക്ഷം ചെലവാക്കി. ലിഫ്റ്റ് വച്ചതിനെത്തുടര്‍ന്ന് പൈപ്ലൈന്‍ മാറ്റാനായി 5.65 ലക്ഷം വേറെയും ചെലവാക്കിയതായാണ് കണക്കുകള്‍.

12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയ്ന്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാന്‍ 2.95 ലക്ഷം മുടക്കി. ബാക്കി പണികളുടെ ടെന്‍ഡര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്.