പാരിസ്: ഫ്രാന്‍സ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യമായ ന്യൂ പോപുലര്‍ ഫ്രണ്ടിന് (എന്‍എഫ്പി) മുന്നേറ്റം. ആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനല്‍ റാലി സഖ്യം (ആര്‍എന്‍) മൂന്നാം സ്ഥാനത്തേക്ക് ആക്കിയാണ് ഇടതു സംഖ്യം മുന്നേറ്റം നടത്തിയത്. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭ വന്നേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.

577 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണു വേണ്ടത്. ഫ്രാന്‍സിലെ രണ്ടാംഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രവചനങ്ങളെ അട്ടിമറിച്ച് ഇടതുസഖ്യം മുന്നേറുമെന്ന് എക്‌സിറ്റ് പോളില്‍ സൂചനകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്താല്‍ രാജി പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിനു 199 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും ആര്‍ക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നുമാണ് എക്‌സിറ്റ് പോള്‍.

മക്രോയുടെ പാര്‍ട്ടിക്ക് 169 സീറ്റും നാഷനല്‍ റാലി സഖ്യത്തിന് 143 സീറ്റും ലഭിക്കാം. സഖ്യസമവാക്യങ്ങള്‍ മാറിമറിയാനുള്ള സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലാകാം. ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ മരീന്‍ ലെ പെന്നിന്റെ നാഷനല്‍ റാലി സഖ്യത്തെ പ്രതിരോധിക്കാന്‍ ഇടതുമിതവാദി സഖ്യങ്ങള്‍ ചേര്‍ന്നുള്ള റിപ്പബ്ലിക്കന്‍ ഐക്യമുന്നണിക്കു മക്രോ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചു മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാര്‍ഥികളും പിന്‍മാറി. ഇതാണ് ഇടതു മുന്നേറ്റത്തിന് വഴിവെച്ചതും.

ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയില്‍ ഇടതുപക്ഷം കൂടുതല്‍ സീറ്റ് നേടും. പരാജയകാരണം എതിരാളികള്‍ ഉണ്ടാക്കിയ അവിശുദ്ധ സഖ്യമെന്നാണ് തീവ്രവലത് പക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലി ആരോപിച്ചു. ഫലം വന്നതിന് പിന്നാലെ പാരീസില്‍ സംഘര്‍ഷമുണ്ടായി.

ഇടത് സഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ച വച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേല്‍ അത്താല്‍ രാജി പ്രഖ്യാപിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്റെ തീവ്രവലത് പാര്‍ട്ടി മുന്നേറിയതിന് പിന്നാലെ ഇടത് മിതവാദി സഖ്യവും ചേര്‍ന്നുള്ള മുന്നണിക്കായി ഇമ്മാനുവന്‍ മക്രോണ്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാം സ്ഥാനത്തുള്ള പല സ്ഥാനാര്‍ത്ഥികളും പിന്‍മാറിയതാണ് തീവ്രവലത് മുന്നേറ്റത്തിന് തടയിട്ടത്.