ന്യൂഡല്‍ഹി: നീറ്റ് യു.ജി പരീക്ഷ റദ്ദാക്കുന്നത് പ്രായോഗികല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും ക്രമക്കേടുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു. നീറ്റ് ഫലം റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദം ഉണ്ടായിരിക്കുന്നത് ചില സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ മാത്രമാണെന്നും അതുകൊണ്ടുതന്നെ മൊത്തം പരീക്ഷ റദ്ദാക്കുന്നത് പ്രായോ?ഗികമാകില്ലെന്നുമാണ് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നത്. വലിയ തോതിലുള്ള ക്രമക്കേടുകള്‍ക്ക് തെളിവില്ല. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളായിരുന്നു സുപ്രിംകോടതിയില്‍ എത്തിയത്. ഇതില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും എന്‍.ടി.എയ്ക്കും നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനാണ് കേന്ദ്രം ഇപ്പോള്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.

തിങ്കളാഴ്ചയാണ് നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. നിരവധി വിദ്യാര്‍ഥികളും സംഘടനകളുമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്നും എന്‍.ടി.എ പിരിച്ചുവിടണമെന്നുമാണ് ഹരജികളിലെ ആവശ്യം.