തിരുവനന്തപുരം: ഓണ്‍ലൈനായി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വീട്ടമയില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ മൂന്നു പേരാണ് പിടിയിലായത്. തട്ടിപ്പിനിരയായ കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് - കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്‌മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.

ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാക്കള്‍ വീട്ടമ്മയെ പരിചയപ്പെട്ടതും കെണിയില്‍ വീഴ്ത്തിയതും. ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം ലഭിക്കാതെ വന്നതോടെ ഇവരെ ബന്ധപ്പെട്ടു. എന്നാല്‍ അക്കൗണ്ട് ബ്ലോക്കായതിനാല്‍ പണം നല്‍കാന്‍ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടര്‍ന്ന് സമാനരീതിയില്‍ അഞ്ച് ലക്ഷത്തോളം രൂപ വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്തു.

അക്കൗണ്ട് ബ്ലോക്ക് മാറിയാല്‍ പലിശ ഉള്‍പ്പെടെ പണം തിരികെ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ വിശ്വാസത്തില്‍ സ്വര്‍ണ്ണം പണയം വെച്ചായിരുന്നു വീട്ടമ്മ പണം അയച്ചു കൊടുത്തത്. തട്ടിപ്പുകാരുടെ വാക്ക് വിശ്വസിച്ച് പല യു.പി.ഐ. അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം അയച്ചു കൊടുത്തത്. സംഭവത്തിന് പിന്നില്‍ വന്‍ റാക്കറ്റാണെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ഥികളേയും തട്ടിപ്പിന് ഉപയോഗിക്കുന്നു. വിദ്യാര്‍ഥികളെക്കൊണ്ട് ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ച് അവര്‍ മുഖേന നടത്തുന്ന പണമിടപാടുകള്‍ക്ക് കമ്മിഷന്‍ നല്‍കുന്നതായും പറയുന്നു.

കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് ഇവരുടെ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് വിവരം.