ആലപ്പുഴ: ഒഡീഷയില്‍ നിന്നു ചൈനയിലേക്കു പോയ ചരക്കു കപ്പലില്‍ നിന്നും കാണാതായ ആലപ്പുഴ സ്വദേശി വിഷ്ണു ബാബു(24)വിനായി കടലില്‍ 96 മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെ നടുക്കടലിലെ തിരച്ചില്‍ അവസാനിച്ചു. മലേഷ്യന്‍ സംഘം തിരച്ചില്‍ അവസാനിപ്പിച്ചിതോടെ വിഷ്ണു ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ വിടാതെ ഇനിയും തിരയാന്‍ വഴി തേടുകയാണ് ബന്ധുക്കള്‍.

'എസ്എസ്‌ഐ റെസല്യൂട്ട്' എന്ന കപ്പലില്‍ നിന്നു കാണാതായ പുന്നപ്ര പറവൂര്‍ വൃന്ദാവനത്തില്‍ വിഷ്ണു ബാബുവിനെ (25) കണ്ടെത്താന്‍ മെലാക കടലില്‍ മലേഷ്യയിലെ മാരിടൈം റെസ്‌ക്യു കോ ഓര്‍ഡിനേറ്റിങ് സെന്റര്‍ (എംആര്‍സിസി) ആണ് തിരച്ചില്‍ നടത്തിയത്. നാലു ദിവസമെടുത്ത് 43.5 ചതുരശ്ര കിലോമീറ്റര്‍ കടലില്‍ അവര്‍ വിഷ്ണുവിനായി തിരഞ്ഞെന്നും ഫലമുണ്ടായില്ലെന്നും കപ്പല്‍ കമ്പനി ഇ മെയില്‍ വഴി വിഷ്ണുവിന്റെ ബന്ധു ശ്യാമിനെ അറിയിച്ചു.

ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ഇത്രയും സമയം തിരഞ്ഞതെന്നും ഒരു സൂചനയും കിട്ടിയില്ലെന്നും തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും എംആര്‍സിസിയുടെ ജോഹോര്‍ ബാരു കേന്ദ്രത്തില്‍ നിന്ന് അറിയിച്ചെന്നും കമ്പനിയുടെ ഇ മെയിലിലുണ്ട്.

തിരച്ചിലിനെപ്പറ്റി അന്വേഷിക്കാന്‍ കെ.സി.വേണുഗോപാല്‍ എംപിയുടെ ആവശ്യപ്രകാരം വിദേശകാര്യ മന്ത്രാലയം മലേഷ്യയിലെ ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതനുസരിച്ച് എംബസി തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതില്‍ സൂചിപ്പിക്കുന്നു.