കൊല്ലം: കിടപ്പുരോഗിയായ പിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മകനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം പുന്നേക്കുളം വലിയവിളവീട്ടില്‍ വി.കെ.ശശി (67) മരിച്ച കേസില്‍ മകന്‍ ശരത്തി(35)നെയാണ് അറസ്റ്റ് ചെയ്തത്. തളര്‍വാതരോഗിയായ ശശിയെ ബുധനാഴ്ച രാവിലെ ഏഴിനാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. തലേദിവസം ശരത് മദ്യപിച്ചെത്തി ശശിയെ മര്‍ദിച്ചു.

ശശി താലൂക്കാശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ബന്ധുക്കള്‍ നല്‍കിയ സൂചനപ്രകാരമാണ് പോലീസ് വിവരമറിഞ്ഞത്. തുടര്‍ന്ന് മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ശരത് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളം ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. പരവൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.നിസാര്‍, പരവൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വിഷ്ണു സജീവ്, ബിജു, സിവില്‍ പോലീസ് ഓഫീസറായ സതീഷ്, നെല്‍സന്‍, സലാഹുദ്ദീന്‍, അനൂപ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.