ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രദേശവാസികളുടെ പങ്കിനെക്കുറിച്ചും അന്വേഷണം. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ കമാന്‍ഡോ സംഘം വനമേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. അതേ സമയം ഭീകരരെ സഹായിച്ച പ്രദേശവാസിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പാക്ക് ഭീകരര്‍ക്ക് ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരു പ്രദേശവാസിയില്‍ നിന്ന് ലഭിച്ചതായാണ് നിഗമനം. ആക്രമണത്തിന് ശേഷം ഭീകരരെ രക്ഷപ്പെടുത്തിയതും ഒളിത്താവളത്തില്‍ എത്താന്‍ സഹായിച്ചതും ഇയാളാണെന്നും സൈന്യത്തിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതിനിടെ ഭീകരര്‍ ഉപയോഗിച്ച തോക്കിനെ കുറിച്ചും ചില നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത എം 4 കാര്‍ബൈന്‍ എന്ന അത്യാധുനിക റൈഫിളുകളാണ് ഇവര്‍ ഉപയോഗിച്ചതെന്നാണ് വിവരം.

ബില്ലവാറിലെ മച്ചേദി മേഖലയിലെ കുന്നിന്‍ മുകളില്‍ വച്ച് തിങ്കളാഴ്ച വൈകീട്ടാണ് പാക്ക് ഭീകരര്‍ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. വാഹനത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കുന്നിന്‍ മുകളിലൂടെ സൈനിക വാഹനം പതിയെ മുന്നോട്ട് നീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. മുന്‍ ആക്രമണങ്ങളുടെ മാതൃകയില്‍ ആദ്യം സൈനിക വാഹനത്തിന്റെ ഡ്രൈവറെയാണ് ഭീകരര്‍ ലക്ഷ്യം വച്ചത്.

അതേസമയം ആക്രമണം നടത്തിയ പാക്ക് ഭീകരര്‍ക്കായി സൈന്യം മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. വനമേഖലയിലടക്കം സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കത്വയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന ബില്ലവാറിലെ മച്ചേദി മേഖല. ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് ഉദ്യോഗസ്ഥരില്‍ ഒരാള്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറാണ്. ആക്രമണത്തില്‍ പരുക്കേറ്റ അഞ്ച് സൈനികര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു മാസത്തിനിടെ ജമ്മു മേഖലയില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.

വീരമൃത്യു വരിച്ചവരില്‍ ഒരാള്‍ പൊലീസുകാരനും ഉള്‍പ്പെടുന്നു. സൈന്യത്തിന്റെ കമാന്‍ഡോ സംഘവും വനമേഖലയില്‍ പെട്രാളിംഗിനായി അധികമായി നിയോഗിച്ച സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ ഒളിച്ചിരുന്ന ഭീകരര്‍ ആദ്യം ഗ്രെനേഡെറിഞ്ഞു. സൈന്യം ശക്തമായി തിരിച്ചടിച്ചു.

അതിര്‍ത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് നിഗമനം. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടായിരുന്നതായിട്ടാണ് സംശയം. കഴിഞ്ഞ ദിവസം കുല്‍?ഗാമിലും രജൗരിയിലുമുണ്ടായ ഭീകരാക്രമണത്തില്‍ 2 സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. 6 ഭീകരരെയും സൈന്യം വധിച്ചു.