പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂരില്‍ സ്ത്രീകള്‍ തനിച്ച് താമസിക്കുന്ന വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഗണര്‍ കാറിന്റെ ചില അടിച്ചു തകര്‍ത്തു. തുകലശ്ശേരി അമൃത വിദ്യാലയത്തിലെ അധ്യാപികയായ കുറ്റൂര്‍ കല്ലൂരേത്ത് വീട്ടില്‍ ഉമാദേവിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഉമാദേവിയും 83 കാരിയായ മാതാവ് ശാന്തകുമാരി അമ്മയും മാത്രമാണ് വീട്ടില്‍ താമസം.

ഇന്ന് രാവിലെ 7 മണിയോടെ ശാന്തകുമാരി അമ്മ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ന്ന നിലയില്‍ കണ്ടത്. അയല്‍വാസിയുമായി വര്‍ഷങ്ങളായി വഴിതര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇതാവാണം അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും വീടിന്റെ മുന്‍ വാതിലിന്റെ പടിയില്‍ പൂച്ച, എലി എന്നിവ കൊന്ന് കൊണ്ടു വയ്ക്കുന്നത് പതിവാണെന്നും ഉമാദേവി പറഞ്ഞു.

ഉമാദേവിയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. പഠന ആവശ്യത്തിനായി മകന്‍ ബാംഗ്ലൂരിലും മകള്‍ പോണ്ടിച്ചേരിയിലും ആണ് ഉള്ളത്. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരുവല്ല സി ഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.