അടിമാലി: ടാക്‌സി ഡ്രൈവറായ യുവാവിനെ കാറില്‍ കെട്ടിയിട്ട് ആക്രമിച്ച ശേഷം ഇയാളുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ അടുത്ത നാള്‍ വരെ യുവാവിന് ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പങ്ക് അന്വേഷിക്കുകയാണെന്നും പോലിസ് പറഞ്ഞു. കുഞ്ചിത്തണ്ണി ഉപ്പാര്‍ മേപ്പുതുശേരി എം.എസ്.സുമേഷ് (37) ആണ് ആക്രമണത്തിന് ഇരയായത്.

ആക്രമണത്തില്‍ അബോധാവസ്ഥയിലായ സുമേഷിനെ കഴുത്തിനും കൈക്കും മുറിവേറ്റ നിലയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ ചൂണ്ടിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് സുമേഷ്. ഒപ്പം താമസിച്ചിരുന്ന യുവതിയുടെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് ഇവര്‍ക്കു ജോലിയെന്നും പൊലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി 11 മണിക്കായിരുന്നു ആക്രമണം.

സുമേഷ് ഓടിച്ചിരുന്ന കാറിന് നാലുപേരുള്ള സംഘം കൈകാണിച്ചു. വാഹനം നിര്‍ത്തിയതോടെ ഡ്രൈവിങ് സീറ്റിന് അടുത്ത് ഒരാള്‍ വന്ന് സുമേഷിന്റെ മുഖത്ത് അമര്‍ത്തിപ്പിടിച്ചു. കഴുത്ത് മുറിക്കാനും ശ്രമം നടത്തി. സുമേഷ് അബോധാവസ്ഥയിലായതോടെ സംഘം സ്ഥലം വിട്ടു. അബോധാവസ്ഥയിലായി കാറില്‍ക്കിടന്ന സുമേഷിനെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഇതുവഴി വന്ന ഓട്ടോഡ്രൈവറാണ് കണ്ടെത്തിയത്. കൈകാലുകള്‍ സ്റ്റിയറിങിലും കഴുത്ത് ഹെഡ്‌റെസ്റ്റിലും കെട്ടിയിട്ട നിലയിലായിരുന്നു. ഉടന്‍ ഇയാള്‍ പോലിസില്‍ വിവരം അറിയിച്ചു.

മൂന്നു വര്‍ഷമായി ഒപ്പം താമസിച്ചിരുന്ന യുവതിയുമായി ഈയിടെ പിരിഞ്ഞതോടെ അവരുടെ ഫോട്ടോകളും മെസേജുകളും യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇതിനെതിരെ യുവതി കാക്കനാട് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി യുവാവിന് നേരെ ആക്രമണം.