കൊച്ചി : ബിഷപ്പിനെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനിൽ സേവ് ഔവർ സിസ്റ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരവേദിയിൽ ധൈര്യസമേതം എത്തിയ ഏക കോൺഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ തുല്യനീതി നിഷേധിക്കുകയാണ്. എന്തുകൊണ്ടാണു ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും ആരാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും അറിയണം-ഇതായിരുന്നു ലതികാ സുഭാഷിന്റെ സമര പന്തലിലെ പ്രസംഗത്തിന്റെ ഉള്ളടക്കം. അന്ന് മുതൽ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവർ. എന്തുവന്നാലും ലതികയെ സ്ഥാനാർത്ഥിയാക്കാൻ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാർ തീരുമാനവും എടുത്തു. ഇതിന്റെ തുടർച്ചയായിരുന്നു പ്രിൻസ് ലൂക്കോസിനെ മുന്നിൽ നിർത്തി സഭ ലതികാ സുഭാഷിനെ വെട്ടി. ഏറ്റുമാനുർ സീറ്റ് കോൺഗ്രസിന് കേരളാ കോൺഗ്രസ് ജോസഫിന് കൈമാറേണ്ട സാഹചര്യമുണ്ടാക്കിയത് സഭകളുടെ ഇടപെടലായിരുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കരുതലോടെ മാത്രമാണ് രാഷ്ട്രീയക്കാർ പ്രതികരിച്ചത്. പരസ്യമായി ആരും സമരത്തിന് പിന്തുണ അർപ്പിച്ചെത്തിയില്ല. ഇത് തെറ്റിച്ച ഏക നേതാവായിരുന്നു ലതികാ സുഭാഷ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ നടത്തിയ പ്രതിഷേധത്തിലേക്കാണ് ലതികാ സുഭാഷ് എത്തിയതും പിന്തുണ അറിയിച്ചതും. ഇതിനുള്ള പ്രതികാരമായിരുന്നു സീറ്റ് നിഷേധം. ഇത് തിരിച്ചറിഞ്ഞാണ് തല മുണ്ഡനത്തിലേക്ക് അവർ പോയത്. ഉമ്മൻ ചാണ്ടിക്ക് പോലും ലതികാ സുഭാഷിന് വേണ്ടി വാദിക്കാനുള്ള കരുത്ത് ഇല്ലായിരുന്നു. വൈപ്പിനിലും ഏറ്റുമാനൂരിലും സീറ്റിനായി ലതിക നടത്തിയ നീക്കമെല്ലാം അങ്ങനെ വെറുതെയായി.

ഉമ്മൻ ചാണ്ടി , രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളോട് ജന്മനാടായ ഏറ്റുമാനൂരിൽ ഒരു സീറ്റ് വേണമെന്ന് ലതികാ സുഭാഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഏറ്റുമാനൂർ സീറ്റ് ജോസഫ് വിഭാഗത്തിന് നൽകുകയായിരുന്നു. ലതികയെ മത്സരിപ്പിക്കുന്നതിന് അവരാരും താത്പര്യം കാണിച്ചില്ല. കന്യാസ്ത്രീ പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലിൽ ലതിക സുഭാഷ് മഹിളകോൺഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇതിൽ നീരസം ഉണ്ടായ കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.

സഭയെ പിണക്കാൻ തന്റേടമില്ലാത്ത കോൺഗ്രസ് നേതൃത്വം ലതികയെ വെട്ടുകയായിരുന്നു.ജോസഫിന് ഏറ്റുമാനൂർ നൽകിയതിനാൽ പകരം കാഞ്ഞിരപ്പള്ളിയിൽ ലതികയെ പരിഗണിക്കാൻ ഉമ്മൻ ചാണ്ടി ശ്രമിച്ചു. അതും നടക്കാതെ പോയി. ലതികയ്ക്കു വേണ്ടി ഉമ്മൻ ചാണ്ടി കടുംപിടിത്തവും പിടിച്ചില്ല. കെ.ബാബുവിന് തൃപ്പൂണിത്തുറ സീറ്റിനായി വാദിച്ച ഉമ്മൻ ചാണ്ടി ലതികയ്‌ക്കൊരു സീറ്റിനു വേണ്ടി അത്ര താത്പര്യം കാണിച്ചില്ല. കാഞ്ഞിരപ്പള്ളി വാഴയ്ക്കന് കൊടുത്തപ്പോൾ ലതികയ്ക്ക് ഏറണാകുളത്തെ വൈപ്പിൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. അതും നടന്നില്ല.

ഭർത്താവ് സുഭാഷ് വൈപ്പിൻ കാരനായതിനാൽ വൈപ്പിന്റെ മരുമകളാകാൻ അവർ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തു വരും വരെ വൈപ്പിനിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയായിരുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനു വരെ സീറ്റുണ്ടെന്നറിഞ്ഞതോടെയാണ് വനിതകളെ അവഗണിച്ചതിലുള്ള പ്രതിഷേധ സൂചകമായി അവർ രാജിവച്ചതും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതും.