ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് എന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റിക്കെതിരെ വക്കീൽ നോട്ടീസ്. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്. എന്നാൽ, താൻ മാപ്പ് പറയില്ലെന്ന് റിജിൽ മാക്കുറ്റി വ്യക്തമാക്കി. പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് താൻ കൽപ്പിക്കുന്നില്ല. ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസാണെന്ന് ഒരിക്കൽ കൂടി ആവർത്തിക്കുകയാണെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.

റിജിൽ മാക്കുറ്റിയുടെ കുറിപ്പ് ഇങ്ങനെ

ചാണക സംഘിയുടെ വാറോല വന്നിരിക്കുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ്. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല ഞാൻ. ഗാന്ധിജിയുടെ അനുയായി ആണ്. ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആർഎസ്എസ് തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല ഞാൻ. എന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർഎസ്എസിന് എതിരെ പോരാടും. അതാണ് എന്റെ രാഷ്ട്രീയം. അതാണ് എന്റെ നിലപാട്.