തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററിൽ യോഗം ചേർന്ന് പത്രിക അംഗീകരിക്കും. തുടർന്ന് വൈകീട്ട് മൂന്നിന് പത്രിക ഔദ്യോഗികമായി പുറത്തിറക്കും.

കഴിഞ്ഞ പ്രകടന പത്രികയിലെ അറുനൂറു വാഗ്ദാനങ്ങളിൽ അഞ്ഞൂറ്റിഎഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് ഇടതുമുന്നണി പുതിയ പത്രിക പുറത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയയന്റെ സംസ്ഥാനതല പ്രചാരണം നാളെ മുതലാരംഭിക്കും. ഒരു ദിവസം ഒരു ജില്ലയിൽ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക.

അതേ സമയം ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കണ്ണൂർ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുക. കോവിഡ് മാനദണ്ഡം പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികൾക്കാകും പത്രിക നൽകുന്നത്.