തിരുവനന്തപുരം: ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച്. ശനിയാഴ്‌ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്ക്‌ എൽ.ഡി.എഫ്‌ പ്രവർത്തകർ മാർച്ച്‌ നടത്തുമെന്ന് എൽ.ഡി.എഫ്‌ കൺവീനർ എ.വിജയരാഘവൻ അറിയിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിനെതിരെയാണ് പ്രതിഷേധം.

നിയമസഭാ തിരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ്‌ സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ്‌ കസ്റ്റംസ്‌ നടത്തുന്നതെന്ന്‌ എൽ.ഡി.എഫ്‌ കൺവീനർ എ.വിജയരാഘവൻ ആരോപിച്ചു. ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ്‌ കസ്റ്റംസ്‌ ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകിയിരിക്കുന്നത്‌. ബിജെപിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ്‌ ഏറ്റെടുത്തിരിക്കുകയാണ്‌. എൽ.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന്‌ ബോദ്ധ്യമായപ്പോഴാണ്‌ മ്ലേഛമായ ഈ നീക്കം കസ്റ്റംസ്‌ നടത്തുന്നത്‌. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്ന്‌ എ.വിജയരാഘവൻ അഭ്യർത്ഥിച്ചു.