കൊച്ചി: കൊച്ചി കോർപ്പറേഷൻ ഭരണം നിലനിർത്താനുള്ള യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് തിരിച്ചടി. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ച സനിൽമോൻ ജോസ് ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കോർപ്പറേഷൻ ഭരണം എന്ന കോൺ​ഗ്രസ് സ്വപ്നം തകർന്നു. ഇതോടെ കോർപ്പറേഷൻ എൽ.ഡി.എഫ് തന്നെ ഭരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന നേതാവുമായ എം അനിൽകുമാറാണ് മേയർ സ്ഥാനത്തേക്ക് എത്തുന്നത്.

സുസ്ഥിരമായി മുന്നോട്ട് പോകുന്ന ഭരണത്തിന് വേണ്ടിയാണ് താൻ എൽ.ഡി.എഫിനെ ഉപാധികൾ കൂടാതെ പിന്തുണച്ചതെന്നും സനിൽമോൻ മാധ്യമങ്ങളോട് പറഞ്ഞു. കൽവത്തിയിൽ ജയിച്ച ലീഗ് വിമതൻ ടി കെ അഷ്‌റഫ് ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന് പിന്തുണ നൽകുന്നവർക്ക് ഓരോ വർഷം വീതം മേയർ പദവി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കൊച്ചി വെസ്റ്റ് പനയപ്പിള്ളി എട്ടാം വാർഡിൽ നിന്നുംസ്വതന്ത്രനായാണ് സനിൽ മോൻ മത്സരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി എ എസ് യേശുദാസിനെ 162 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി സുനിത രൂപേഷ് ഇതോടെ മൂന്നാം സ്ഥാനത്തായിരുന്നു.

മൊത്തം 74 അംഗങ്ങളാണ് കൊച്ചി കോർപ്പറേഷനിലുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 31 സീറ്റും എൽഡിഎഫ് 34 സീറ്റുമാണ് നേടിയിരുന്നത്. എൻഡിഎ സ്ഥാനാർത്ഥികളിൽ അഞ്ച് പേരും നാല് വിമതരും കൗൺസിലർമാരായി. ഇരുമുന്നണിയേയും പിന്തുണയ്ക്കാനാകാതെ എൻഡിഎ മാറി നിന്നതോടെ 69 സീറ്റിലെ കേവല ഭൂരിപക്ഷം 35 ആയി. ഒരാളെ പിടിക്കാൻ എൽഡിഎഫും നാല് പേരെ പിടിക്കാൻ യുഡിഎഫും ശ്രമം നടത്തി വരികയായിരുന്നു.