കാഞ്ഞങ്ങാട്: ജമാഅത്ത് കമ്മിറ്റിയുടെ വരവു ചെലവു കണക്ക് ചോദിച്ചതിന് സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിന് നഗരസഭാ കൗൺസിലറുടെ മർദ്ദനം. ഇന്നലെ രാത്രി 9.15-ന് കാഞ്ഞങ്ങാട് ബാവനഗറിലാണ് സംഭവം. കാഞ്ഞങ്ങാട് നഗരസഭാ മുൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ മുറിയനാവി സമീന മൻസിലിൽ അനുമാന്റെ മകൻ മഹമൂദ് മുറിയനാവിയെയാണ് (48) മുസ്ലിം ലീഗിന്റെ നഗരസഭാ കൗൺസിലർ സി.കെ. അഷ്‌റഫ് ആക്രമിച്ചത്.

ബാവാ നഗർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഭാരവാഹി കൂടിയായ സി.കെ. അഷ്‌റഫിനോട് ജമാഅത്ത് കമ്മിറ്റിയുടെ ബാക്കി വന്ന പണത്തിന്റെ കണക്ക് ചോദിച്ചപ്പോൾ ആണ് മഹമൂദ് മുറിയനാവിയെ സി.കെ. അഷ്‌റഫ് താക്കോൽ കൊണ്ട് മുഖത്തും കൈയിലും കുത്തുകയായിരുന്നു.

കണക്ക് ചോദിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് മഹമൂദ് മുറിയനാവി ഹോസ്ദുർഗ്ഗ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മഹമൂദ് മുറിയനാവിയുടെ പരാതിയിൽ നഗരസഭാ കൗൺസിലർ സി.കെ. അഷ്‌റഫിനെതിരെ ഹോസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം ജുമാമസ്ജിദിന്റെ കണക്കുകളിൽ വലിയ അന്തരമുണ്ടെന്നും ഈ അഴിമതി പുറത്തുവരാതിരിക്കാൻ ആണ് അക്രമം ഉണ്ടായതെന്നും പറയപ്പെടുന്നു.

2015 ൽ, കാഞ്ഞങ്ങാട് നഗരസഭയിലെ ആവിയിൽ വാർഡിൽ ഇടതുമുന്നണി പിന്തുണയോടെ മൽസരിച്ചുജയിച്ച ലീഗ് വിമത സ്ഥാനാർത്ഥിയാണ് മഹമൂദ് മുറിയനാവി. 2019 ൽ മഹ്മൂദ് മുറിയനാവി ഒരു സംഘം ലീഗ് പ്രവർത്തകരുടെ അക്രമത്തിന് വിധേയമായിരുന്നു