കോഴിക്കോട്: മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച റാലിയിൽ ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖ് അലി ശിഹാബ് തങ്ങൾ. ഫേസ്‌ബുക്ക് പോസ്റ്റിൽ ആണ് ഇക്കാര്യം സാദിഖ് അലി വ്യക്തമാക്കിയത്. ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല. പക്ഷെ വ്യക്തിപരമായ പരാമർശങ്ങൾ തിരുത്തേണ്ടതുമാണ്. അതാരായാലും ചെയ്യണം. ആരോപണമുന്നയിച്ചവരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നായിരുന്നു സാദിഖ് അലിയുടെ പോസ്റ്റിലെ വിശദീകരണം.

പോസ്റ്റ് പൂർണരൂപം-

ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്.ഇന്നലെ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.നന്മകൾക്കു വേണ്ടി പ്രാർത്ഥിക്കുക !സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പാണക്കാട്

മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായിയായിരുന്നു കോഴിക്കോട് കടപ്പുറത്ത് നടന്ന വഖഫ് സമ്മേളനത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിവാദ പരാമർശം നടത്തിയത്. വിഷയം വ്യാപകമായി വിമർശനം ഉയർന്നതിന് പിന്നാലെ അബ്ദുറഹ്മാൻ കല്ലായിയും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.