പാലാ: മാണി സി കാപ്പൻ യുഡിഎഫ് വേദിയിൽ എത്തിയതിന് പിന്നാലെ ഇ‌തുപക്ഷത്തിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ‌ടത് മുന്നണി മുങ്ങുന്ന കപ്പലാണെന്ന് ചെന്നിത്തല പറഞ്ഞു. പിഎസ്‍സി സമരത്തെ ആക്ഷേപിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാണി സി കാപ്പനൊപ്പം ധാരാളം അണികളും നേതാക്കന്മാരും യുഡിഎഫിലേക്ക് വന്നിരിക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിച്ച കാര്യമാണെന്നും കൂട്ടിച്ചേർത്തു. എംഎൽഎ സ്ഥാനം രാജിവയ്ക്കാത്തതിൽ മാണി സി കാപ്പന്റെ ധാർമ്മികതയെ പറ്റി പറയുന്ന ആളുകൾ യുഡിഎഫിന്റെ വോട്ട് വാങ്ങി ജയിച്ച രണ്ട് എംഎൽഎമാരും എംപിയും ഇടത് മുന്നണിയോടൊപ്പം പോയപ്പോൾ അവർക്ക് ധാർമ്മികയില്ലേയെന്ന് ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ക്രൈസ്തവ സമൂഹത്തിനു ചില വിഷമങ്ങൾ ഉണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വിഷമങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇതിനുള്ള കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് വാഗ്ദാനം. പച്ചയായ വർഗീയതയാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നതെന്നും പൗരത്വ ഭേദഗതി നിയമം നടപ്പാക്കരുത് എന്ന് ആദ്യം പറഞ്ഞത് കോൺഗ്രസ്‌ ആണെന്നും ചെന്നിത്തല പാലായിൽ പറഞ്ഞു.