ചണ്ഡീഗഢ്:ലൗ ജിഹാദ് കേസുകളിൽ നിയമനിർമ്മാണത്തെപ്പറ്റി കേന്ദ്രം ആലോചിക്കുന്നുണ്ടെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. ലൗ ജിഹാദി'നെതിരെ ഉത്തർപ്രദേശിൽ നിയമം കൊണ്ടുവരുമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഖട്ടറുടെ ഈ പരാമർശം.

തങ്ങളുടെ സംസ്ഥാനവും ലൗ ജിഹാദിനെതിരെയുള്ള നിയമനിർമ്മാണത്തെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും ഖട്ടർ പറഞ്ഞു. നിരപരാധിയായ ഒരു വ്യക്തിയേയും ശിക്ഷിക്കുന്ന രീതിയിലാകില്ല നിയമ നിർമ്മാണമെന്നും അദ്ദേഹം പറഞ്ഞു.ഫരീദാബാദിൽ കോളെജ് വിദ്യാർത്ഥിയെ വെടിവെച്ചുകൊന്ന സംഭവം ലൗ ജിഹാദുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ കേന്ദ്രവും സംസ്ഥാന സർക്കാരും ഇതിനെതിരെയുള്ള നിയമനിർമ്മാണത്തെ പറ്റി ആലോചിച്ചുവരികയാണ്. നിയമപരമായ വ്യവസ്ഥകൾ പ്രാബല്യത്തിലാക്കുന്നതോടെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ കഴിയില്ല. നിരപരാധിയായ ഒരു വ്യക്തിക്കും ശിക്ഷ ലഭിക്കില്ല- ഖട്ടർ പറഞ്ഞു.

നേരത്തെ ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജ് ലൗ ജിഹാദിനെതിരെ നിയമനിർമ്മാണം നടത്തണമെന്നാവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നമ്മുടെ പെൺകുട്ടികളെ രക്ഷിക്കാൻ ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരണമെന്ന് വിജ് പറഞ്ഞിരുന്നു.കഴിഞ്ഞ ദിവസം ലൗ ജിഹാദി'നെതിരെ ഉത്തർപ്രദേശിൽ നിയമം കൊണ്ടുവരുമെന്നാവർത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു.

വിവാഹം നടക്കാൻ വേണ്ടി മാത്രം മതപരിവർത്തനം നടത്തുന്നതിനെ അംഗീകരിക്കാൻ സാധിക്കില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു യോഗിയുടെ പ്രസ്താവന.'വിവാഹത്തിന് മതപരിവർത്തനം ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി പറഞ്ഞു.' ലൗ ജിഹാദ്' തടയാൻ സർക്കാർ പ്രവർത്തിക്കും. ഞങ്ങൾ ഒരു നിയമം ഉണ്ടാക്കും. വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ 'മാനം' വെച്ച് കളിക്കുന്നവർക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു,' ആദിത്യ നാഥ് പറഞ്ഞു. ജൗൻപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ വച്ചായിരുന്നു യോഗിയുടെ പരാമർശം.