തൃശ്ശൂർ: തൃശ്ശൂർ പാലക്കാട് ഉമ്മിനിയിൽ തള്ള പുലി ഉപേക്ഷിച്ച പുലി കുഞ്ഞ് ചത്തു. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാകേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. എന്നാൽ പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് മരണം സംഭവിച്ചത്.

ഇക്കഴിഞ്ഞ ജനുവരി ഒമ്പതിനായിരുന്നു പാലക്കാട് ഉമ്മിനിയിലെ പൂട്ടിയിട്ട വീട്ടിൽ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. കുട്ടികളിൽ ഒന്നിനെ മാത്രം തള്ളപുലികൊണ്ടുപോയതിനാൽ രണ്ടാമത്തെ കുഞ്ഞിനെ തൃശ്ശൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വർഷം സംരക്ഷണ കേന്ദ്രത്തിൽ വളർത്തി പുലികുഞ്ഞിനെ വനത്തിലേക്ക് തുറന്നുവിടാം എന്നായിരുന്നു വനവകുപ്പ് പദ്ധതിയിട്ടിരുന്നത്.