കണ്ണൂർ: മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നതായി ലിബർട്ടി ബഷീർ. ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി ബഷീർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ലിബർട്ടി ബഷീർ നടത്തുന്നത്. നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമാകുമ്പോഴാണ് വെളിപ്പെടുത്തലുകൾ.

കാവ്യാമാധവന്റെ പ്രേരണ കൊണ്ടാണ് ദിലീപ് എല്ലാം ചെയ്തത്. ദിലീപ് ഒറ്റയ്ക്ക് തീരുമാനിച്ചല്ല കുറ്റകൃത്യം നടത്തിയത്. പൾസർ സുനിയും ദിലീപും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. മുമ്പ് കാവ്യാമാധവനെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടമായപ്പോൾ ഭരണത്തിൽ സ്വാധീനമുള്ള കാസർഗോഡ് ജില്ലയിലെ ഒരു എംപി. ഇടപെട്ട് തടഞ്ഞുവെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ഇതെല്ലാം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്നാണ് മറുനാടന് ലഭിച്ച സൂചന. പൊലീസിനേയും ലിബർട്ടി ബഷീർ പ്രതിക്കൂട്ടിൽ നിർത്തുന്നു.

മുൻ ഡി.ജി. പി.യും പൊലീസ് മേധാവികളിൽ ചിലരും ദിലീപിനേയും കാവ്യയേയും രക്ഷിക്കാനുള്ള ശ്രമം ശക്തമായി നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചപ്പോഴാണ് കേസിൽ ഇന്നത്തെ പുരോഗതിയുണ്ടായത്. മുഖ്യമന്ത്രി പരിപൂർണ്ണമായി ഈ കേസ് തെളിയിക്കാൻ ക്രൈംബ്രാഞ്ചിന് സ്വാതന്ത്രം കൊടുത്തപ്പോഴാണ് ഇന്നത്തെ രീതിയിൽ വഴിത്തിരിവുണ്ടായത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. തെളിവുകൾ ഓരോന്നോരോന്നായി പുറത്ത് വരുന്നുണ്ട്. ഇനിയും കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ബഷീർ പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും ദിലീപിന്റെ പിന്നാലെ പോയിട്ടില്ല. എന്നാൽ അവർക്ക് സത്യം അറിയാമായിരുന്നു. സുരേഷ് ഗോപി ഒരു പരിധിവരെ ന്യായത്തിന്റെ കൂടെ നിൽക്കും. രണ്ടാം നിരയിൽ നിൽക്കുന്ന നടീനടന്മാർക്ക് വയറ്റുപിഴപ്പിന്റെ കാര്യമുണ്ട്. അവർക്ക് ദിലീപിനെ ആശ്രയിച്ചാലെ രക്ഷയുള്ളൂ. ഗണേശ്കുമാർ ദിലീപിന്റെ ഫാൻ ആണ്. കൂറുമാറിയവർക്ക് ദിലീപിനെ കൊണ്ടാണ് പടം ലഭിക്കുന്നത്. മുമ്പ് ചേമ്പറിന്റെ ഒരു മീറ്റിംഗിൽ മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് ദിലീപ് ആരോപിച്ചിരുന്നു. എന്നാൽ അത് അന്നും വിലപ്പോയിരുന്നില്ല. താൻ നിരപരാധിയെന്ന് തെളിയിക്കാനുള്ള ദിലീപിന്റെ ശ്രമമായിരുന്നു ഇത്. ആരും അന്നും ദിലീപിന്റെ വാദം വിശ്വസിച്ചിരുന്നില്ല. താനും ആ യോഗത്തിൽ സാക്ഷിയായിരുന്നു.

തെളിവുകളെല്ലാം ദിലീപിനും കാവ്യക്കും എതിരാണ് സിനിമാ മേഖലയിൽ ഇത്തരം ദുഷ്പ്രവണതകൾക്ക് മാറ്റം വരുന്നുണ്ട്. പുതിയ നടിമാരൊക്കെ പ്രതികരണ ശേഷിയുള്ളവരാണ്. അവർ ശ്രദ്ധിച്ചു തന്നെയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് ബഷീർ പറഞ്ഞു. ഹേമാകമ്മീഷന് സിനിമാ രംഗത്ത് മാറ്റം വരുത്താനൊന്നുമാവില്ല. ചലച്ചിത്ര മേഖലയിൽ മാറ്റം വരണമെങ്കിൽ സർക്കാർ തലത്തിൽ ഒരു ഇന്റേണൽ കമ്മിറ്റി വരണം. നടീനടന്മാരുടേയും നിർമ്മാതാവിന്റേയും മറ്റുള്ളവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരമുള്ള സമിതിയാണ് ആവശ്യം. ഹേമാകമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന കഥാകൃത്ത് ടി.പത്മനാഭന്റെ അഭിപ്രായം കയ്യടി വാങ്ങാനാണെന്ന് ബഷീർ പരിഹസിച്ചു.

സർക്കാറിന്റെ ഉടമസ്ഥതയിലുള്ള 22 തീയ്യേറ്ററുകൾ സിനിമ ലഭിക്കാതെ അടച്ചിടേണ്ട അവസ്ഥയും കേരളത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ അധികാരമുള്ള ഒരു സമിതിയാണ് സംസ്ഥാനത്തെ ചലച്ചിത്ര മേഖലക്ക് വേണ്ടത്. എങ്കിൽ മാത്രമേ സിനിമാ രംഗത്തെ ദുഷ് പ്രവണതകൾക്ക് അന്ത്യം കുറിക്കാനാവൂ-ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.