ടുത്ത വർഷംമുതൽ യു.എ.ഇ.യിലെ സ്‌കൂൾ ജീവനക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുന്നു. ഇതുവരെ അദ്ധ്യാപകർക്ക് മാത്രം നിർബന്ധമായിരുന്ന ലൈസൻസാണ് അനധ്യാപക ജീവനക്കാർക്കും നിർബന്ധമാക്കുന്നത്. അടുത്ത വർഷം മുതൽ നിയമം പ്രാബല്യത്തിൽ വരും. സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കെല്ലാം ഇത് ബാധകമായിരിക്കും.

പ്രിൻസിപ്പൾ, വൈസ് പ്രിൻസിപ്പൾ ഉൾപ്പെടെയുള്ളവർ ലൈസൻസ് നേടണം. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷനൽ ലൈസൻസിങ് വിഭാഗം ഡയറക്ടർ റൗധ അൽ മരാർ സ്ഥിരീകരിച്ചു.രണ്ട് വർഷം മുമ്പ് ഇത് സംബന്ധിച്ച നിർദ്ദേശം സ്‌കൂൾ അധികൃതർക്ക് ലഭിച്ചിരുന്നു. അതാണ് ഇപ്പോൾ നടപ്പാക്കുന്നത്.

നിലവിൽ ദുബൈ ഉൾപെടെയുള്ള എമിറേറ്റുകളിൽ അദ്ധ്യാപകർക്ക് ലൈസൻസ് നിർബന്ധമാണ്. മറ്റ് എമിറേറ്റുകളിലും ഇത് നടപ്പാക്കി വരികയാണ്. അദ്ധ്യാപന മികവ്, സ്‌പെഷ്യലൈസേഷൻ എന്നിങ്ങനെ രണ്ട് പരിശോധനകളെ തുടർന്നാണ് അദ്ധ്യാപകർക്ക് ലൈസൻസ് അനുവദിക്കുന്നത്. പരീക്ഷയിൽ മാർക്ക് കുറയുന്നവർക്ക് ആവശ്യമെങ്കിൽ പരിശീലനം നൽകും. തുടർന്നാണ് ലൈസൻസ് അനുവദിക്കുക.

വിദ്യഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് എഡ്യുക്കേഷണൽ പ്രൊഫഷനൽ ലൈസൻഷ്വർ സംവിധാനം യു.എ.ഇ അവതരിപ്പിച്ചത്. രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും പ്രൊഫഷണൽ അദ്ധ്യാപകരെയും ജീവനക്കാരെയും വളർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് നടപടി. യു.എ.ഇയിലെ അദ്ധ്യാപകർക്ക് ബിരുദം നിർബന്ധമാണ്.