തിരുവനന്തപുരം: സംസ്ഥാനത്ത് അരുമ മൃഗങ്ങളേയും പക്ഷികളേയും വിൽക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു ലൈസൻസ് നിർബന്ധമാക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി. ഇതു സംബന്ധിച്ച കേന്ദ്ര നിയമം കർശനമായി നടപ്പാക്കും. പെറ്റ്‌സ് ഷോപ്പ്, ഡോഗ് ബ്രീഡിങ് സ്ഥാപന ഉടമസ്ഥർക്ക് ഇക്കാര്യത്തിൽ ജില്ലാതലത്തിൽ ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി എല്ലാ ജില്ലകളിലും സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഹൈക്കോടതി വിധിയനുസരിച്ച് തെരുവു നായ്ക്കളെ സംരക്ഷിക്കുന്നതിനായി അനിമൽ ഷെൽട്ടർ, അനിമൽ അഡോപ്ഷൻ, ഫീഡിങ് പോയിന്റ് എന്നിവ നടപ്പാക്കുന്നതിനും വകുപ്പിനോടു ശിപാർശ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.