കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ ദുരൂഹതയെന്നു ഹൈക്കോടതി. പദ്ധതിയെക്കുറിച്ചുള്ള സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണു കോടതിയുടെ നിരീക്ഷണം.

ലൈഫ് മിഷൻ എന്നത് സർക്കാർ പ്രൊജക്ടാണോ അതോ സർക്കാർ ഏജൻസിയാണോ എന്ന് ആരാഞ്ഞ കോടതി, നിയമസാധുതയില്ലെങ്കിൽ എങ്ങനെ വിദേശ ഏജൻസിയുമായി ധാരണാപത്രം ഒപ്പിടാനാകുമെന്നും ചോദിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ എവിടെയോ എന്തോ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ, നിർധനർക്ക് വീട് നൽകുക മാത്രമാണു ലൈഫ് പദ്ധതിയുടെ ലക്ഷ്യമെന്നു സർക്കാർ പറഞ്ഞു. ലൈഫ് മിഷനിൽ യാതൊരു ദുരൂഹതയുമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങൾ സമർപ്പിക്കാൻ സർക്കാരിനോടു കോടതി നിർദ്ദേശിച്ചു.ലൈഫ് മിഷനിലെ സിബിഐ കേസ് റദ്ദാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികളുടെ ഇടപെടൽ പരിധി വിടുന്നു. സിബിഐ കേസ് സ്റ്റേ ചെയ്തപ്പോൾ ലൈഫ് മിഷനെതിരെ ഇ.ഡിയെ ഉപയോഗിക്കുന്നുവെന്നും സർക്കാർ ആരോപിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലെ ഭൂമി കൈമാറ്റം എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി കൈമാറാൻ കഴിയില്ലല്ലോയെന്നും കോടതി ആരാഞ്ഞു. ഭൂമി കൈമാറ്റത്തിൽ ആർക്കും പരാതി ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരെ കുറ്റക്കാരാക്കാൻ തുടങ്ങിയാൽ ഒരു സർക്കാർ പദ്ധതിയും നടപ്പാകില്ലെന്നും സർക്കാർ നിലപാടെടുത്തു.