തൃശ്ശൂർ: ലൈഫ് മിഷൻ പദ്ധതിയിൽ അനിൽ അക്കര എംഎ‍ൽഎയ്ക്ക് കമ്മീഷൻ ലഭിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന ആരോപണവുമായി സിപിഐ.എം രംഗത്ത്.അനിൽ അക്കര സാത്താന്റെ സന്തതിയാണെന്നായിരുന്നു സിപിഐ.എം സംസ്ഥാന സമിതി അംഗം ബേബി ജോണിന്റെ പരാമർശം. എന്നാൽ കണ്ണാടി നോക്കിയാൽ ആരാണ് സാത്താൻ എന്ന് തിരിച്ചറിയാമെന്ന് അനിൽ അക്കര തിരിച്ചടിച്ചു.

ലൈഫ് പദ്ധതി തകർക്കാനുള്ള യു.ഡി.എഫ് നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ.എമ്മിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ നടത്തിയ ബഹുജന സത്യഗ്രഹത്തിലാണ് അനിൽ അക്കരയ്ക്കെതിരെ ബേബി ജോൺ അടക്കമുള്ള നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പദ്ധതിയിൽ കമ്മീഷൻ ലഭിക്കാത്തതാണ് അനിൽ അക്കര എംഎ‍ൽഎയെ ചൊടിപ്പിച്ചതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബേബി ജോൺ പറഞ്ഞു.

നിസ്വരായ മനുഷ്യമക്കൾക്ക് അഭയം നൽകുന്നതിന് വേണ്ടിയിട്ട് നടത്തപ്പെട്ട ഈ പദ്ധതി തച്ചുപൊളിക്കുന്നതിന് വേണ്ടിയുള്ള ദുഷ്ടനീക്കങ്ങൾ നടത്തുന്ന ഈ സാന്താന്റെ സന്തതിയെ സാമൂഹ്യ ജീവിതത്തിൽ ബഹിഷ്‌ക്കരിക്കാൻ പൗരബോധം നഷ്ടപ്പെടാത്ത നമുക്ക് സാധിക്കണം എന്നായിരുന്നു ബേബി ജോൺ പറഞ്ഞത്.

വടക്കാഞ്ചേരി ഓട്ടുപാറയിൽ സിപിഐ.എമ്മിന്റെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹസമരത്തിലുടനീളം ഉയർന്നത് അനിൽ അക്കര എംഎ‍ൽഎയ്ക്കെതിരായ രൂക്ഷ വിമർശനങ്ങളാണ്.സ്വന്തം മണ്ഡലമായ വടക്കാഞ്ചേരിയിൽ ഒരു വികസന പ്രവർത്തനം പോലും നടത്താത്ത എംഎ‍ൽഎ ഭവനരഹിതർക്ക് വീട് ലഭിക്കുന്ന പദ്ധതി തകർക്കാൻ ശ്രമിക്കുന്നത് ദുഷ്ടലാക്കോടെയാണ്. സർക്കാരിനെയും വടക്കാഞ്ചേരി നഗരസഭ ഭരണ സമിതിയെയും മന്ത്രി എ.സി മൊയ്തീനെയും അപകീർത്തിപ്പെടുത്താനാണ് എം എൽ എ യുടെ നീക്കമെന്നും നേതാക്കൾ ആരോപിച്ചു.

എന്നാൽ സാത്താന്റെ ഛായ ആർക്കെന്ന് കണ്ണാടിയിൽ നോക്കിയാൽ അറിയാമെന്നായിരുന്നു അനിൽ അക്കരയുടെ പ്രതികരണം.നിങ്ങളുടെ മുഖം കണ്ണാടിയിൽ നോക്കി അത് പറയാൻ കഴിയുമോ എ്ന്ന് നിങ്ങൾ ഒന്ന് ആലോചിക്കണം. എനിക്ക് ജീസസ് ക്രൈസ്റ്റിന്റെ ഛായയാണോ സാത്താന്റെ ച്ഛായയാണോ എന്നുള്ളത് കണ്ണാടിയിൽ തന്റെ മുഖം നോക്കി എന്റെ പടവും നോക്കിയാൽ താങ്കൾക്ക് വ്യകതമായി മനസിലാകും

പദ്ധതി നടത്തിപ്പിനായി യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ് മിഷൻ ആണെന്ന് തെളിയിക്കുന്ന രേഖകളും എംഎ‍ൽഎ പുറത്തു വിട്ടു.

ഫ്ളാറ്റ് നിർമ്മാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത് ലൈഫ്മിഷൻ തന്നെയാണ്. റെഡ് ക്രെസന്റാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തെന്ന സർക്കാർ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.