തിരുവനന്തപുരം: ലൈഫ് മിഷനിൽ വീടിനായി ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. സാന്ത്വന സ്പർശം അദാലത്തിൽ വീടിനായി ലഭിച്ച അപേക്ഷകൾ ലൈഫ് മിഷനിൽ ഉൾപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്ററെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിലെ എല്ലാ ഭൂരഹിതരായ ഭവനരഹിതർക്കും, സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഭാഗഭാക്കാകാനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം കേന്ദ്രീകരിക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ലക്ഷ്യം.

ഭൂമിയുള്ള ഭവനരഹിതർ, ഭൂമിയില്ലാത്ത ഭവനരഹിതർ, ഭവനനിർമ്മാണം പൂർത്തിയാക്കാത്തവർ/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവർ, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ താൽക്കാലിക ഭവനമുള്ളവർ, എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭവനപദ്ധതികൾ സംയോജിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അദ്ധ്യക്ഷനുമായ സംസ്ഥാനതല പാർപ്പിടമിഷൻ രൂപീകരിച്ചിട്ടുണ്ട്.