തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്ന ഇന്നലെ നടന്നത് വമ്പൻ വില്പന. ബെവ്‌കോയുടേയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ വഴി ഇന്നലെ മാത്രം വിറ്റത് 59 കോടിയുടെ മദ്യമാണ്. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശ്ശി ഇന്നലെ വിറ്റത്.

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്നലെ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുറന്നപ്പോൾ നീണ്ട നിരയായിരുന്നു. ആകെ 265 ഓട്ട്‌ലെറ്റുകളിൽ 225 എണ്ണമാണ് ആദ്യ ദിവസം പ്രവർത്തിച്ചത്. ഇതുവഴി 51 കോടിയുടെ മദ്യം വിറ്റു. സാധാരണദിവസങ്ങളിൽ ശരാശരി 30 കോടി മുതൽ 40 കോടി വരെയാണ് വിൽപ്പന ഉണ്ടാകുക. എന്നാൽ ഓണം ക്രിസ്തുമസ് പോലുള്ള ആഘോഷദിവസങ്ങളിൽ 70 കോടി വരെ വിൽപ്പന ഉയരാറുണ്ട്. പാലക്കാട് തേങ്കുറിശ്ശിയിലാണ് ഇന്നലെ ഏറ്റവുമധികം വിൽപ്പന. 68 ലക്ഷമാണ് തേങ്കുറിശ്ശിയിൽ വിറ്റത്.

തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റിൽ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയിൽ 64 ലക്ഷം രൂപയുടെ മദ്യവും വിറ്റു. കൺസൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി എട്ട് കോടി രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്താകെ കൺസ്യൂമർ ഫെഡിന്റെ 32 ഔട്ട്‌ലെറ്റുകളാണുള്ളത്. ബാറുകളും തുറന്നെങ്കിലും കണക്കുകൾ കിട്ടിയിട്ടില്ല. കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 26 നാണ് സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ അടച്ചത്. ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായിട്ടാണ് ഇന്നലെ മുതൽ മദ്യ വിൽപന പുനരാരംഭിച്ചത്.

തിരക്ക് ഒഴിവാക്കാൻ മൊബൈൽ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വിൽപ്പനയ്ക്കാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ, ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വിൽപന നടത്താൻ തീരുമാനിച്ചത്. ഖജനാവിനും കരുത്താണ് ഈ വിൽപ്പന കണക്കുകൽ. നികുതിയിനത്തിൽ ഖജനാവിലേക്ക് കോടികൾ ഉയരും. സാമൂഹിക അകലം പാലിച്ചാണ് വിൽപ്പന നടന്നതെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.

ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാൻ അനുവദിച്ചത് ഇന്നലെ മുതലാണ്. കൺസ്യൂമർഫെഡ് മദ്യശാലകളിലും റെക്കോർഡ് കച്ചവടമായിരുന്നു. 8 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വിറ്റത്. സാധാരണ 67 ലക്ഷം രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബാറുകളിലെ വിൽപ്പനയും തകൃതിയായിരുന്നു. എല്ലാം കൂടെ കൂട്ടിയാൽ കണക്ക് വലിയതായി മാറും.ഷാപ്പുകളിലും നല്ല കച്ചവടമായിരുന്നു.

39 ഷോപ്പുകളിൽ 3 ഷോപ്പുകൾ കോവിഡ് പ്രോട്ടോകോൾ കാരണം തുറന്നില്ല. വിൽപ്പനയിൽ മുന്നിൽ ആലപ്പുഴയിലെ ഷോപ്പാണ്. 43.27 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് 40.1 ലക്ഷം. മൂന്നാം സ്ഥാനത്തുകൊയിലാണ്ടി 40 ലക്ഷം. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നു ബവ്‌കോ എംഡി യോഗേഷ് ഗുപ്ത ഐപിഎസ് പറഞ്ഞു.

ഷോപ്പുകളിൽ ജീവനക്കാർ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കുലറും പുറത്തിറക്കി. സംസ്ഥാനത്തെ ബാറുകളിലൂടെ എത്ര കോടി രൂപയുടെ മദ്യം വിറ്റുവെന്നതിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല.