തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കുറയാൻ വഴിയൊരുങ്ങുന്നു.ഇത് സംബന്ധിച്ച് എകസൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നൽകി. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിത്. ആവശ്യം പരിഗണിച്ചാൽ സംസ്ഥാനത്ത് മദ്യത്തിന് നൂറു രൂപ വരെ കുറവുണ്ടാകും.തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് തീരുമാനമുണ്ടായേക്കും.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മെയ് മാസത്തിൽ മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം കൂട്ടി. 212 ശതമാനമായിരുന്ന നികുതി 247 ശതമാനമായാണ് ഉയർത്തിയത്. ജനപ്രിയ ബ്രാൻഡുകൾക്ക് നൂറു രൂപ വരെ വില കൂടി. അധിക നികുതി എത്രനാളത്തേക്കെന്ന് സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നില്ല.

പിന്നീട് മദ്യത്തിന്റെ അടിസ്ഥാന നിരക്കിൽ ഏഴു ശതമാനം വർധന അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഫെബ്രുവരി ഒന്നുമുതൽ മദ്യവില വീണ്ടും കൂടി. മദ്യ നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർധന കണക്കിലെടുത്ത് അടിസ്ഥാന നിരക്ക് കൂട്ടണമെന്ന് മദ്യ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് അടിസ്ഥാന നിരക്കിൽ വർധന വരുത്തിയത്.

പ്രധാന ബ്രാൻഡുകൾക്ക് ഒരു വർഷത്തിനിടെ 150 മുതൽ 200 രൂപ വരെ വർധനയുണ്ടായി. ബാറുകളിൽ പാഴ്സൽ വിൽപ്പന ഒഴിവാക്കുകയും ചെയ്തു. മദ്യവില വർധന ബാറുകളിലേയും ബെവ്കോ , കൺസ്യൂമർഫെഡ് ഔട്ലെറ്റുകളിലേയും വിൽപ്പനയെ ബാധിക്കുന്ന സാഹചര്യത്തിലാണ് അധിക നികുതി വേണ്ടെന്നു വെക്കാനുള്ള നീക്കം.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സംസ്ഥാനത്ത് രണ്ട് തവണയാണ് മദ്യ വില കൂട്ടിയത്.