തിരുവനന്തപുരം: ലോക്താന്ത്രിക് ജനതാദളിൽ കലഹം രൂക്ഷം. എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വിശ്രേയാംസ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ പാർട്ടി അധ്യക്ഷൻ ശരദ് യാദവിനെ കണ്ടു.

എം വിശ്രേയാംസ് കുമാറിന്റെ ഏകാധിപത്യമാണു പാർട്ടിയിലെന്നും കൂടിയാലോചനകൾ നടക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ക്ക് പി.ഹാരിസ്, കെ.പി.മോഹനൻ എംഎൽഎ, മുൻ എംഎൽഎ സുരേന്ദ്രൻ പിള്ള എന്നിവർ ദേശീയ അധ്യക്ഷൻ ശരദ് യാദവിനെ കണ്ടത്.

തിരഞ്ഞെടുപ്പിൽ നേതൃത്വത്തിനു വീഴ്ച സംഭവിച്ചു. തോൽവിയുടെ കാരണം പരിശോധിക്കാൻ പോലും നേതൃത്വം തയാറായില്ല. പാർട്ടിക്ക് അർഹതയുള്ള മന്ത്രി സ്ഥാനം നേടിയെടുക്കുന്നതിലും വീഴ്ചയുണ്ടായെന്നും നേതാക്കൾ ശരദ് യാദവിനെ അറിയിച്ചു. ആരോപണങ്ങൾ പരിശോധിക്കുമെന്ന് ശരദ് യാദവ് മറുപടി നൽകി. നേതൃമാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കാനാണ് നേതാക്കളുടെ തീരുമാനം.